വാഷിങ്ടൺ: ചൈനീസ് ഹാക്കർ ട്രഷറി ഡിപാർട്ട്മെന്‍റിന്‍റെ കമ്പ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്തെന്ന് യു.എസ്. ചൈനീസ് ഭരണകൂടം സ്പോൺസർ ചെയ്ത ഹാക്കർ ആണ് ഹാക്കിങ് നടത്തിയതെന്ന് യു.എസ് ആരോപിക്കുന്നു.
ഡിസംബർ എട്ടിനായിരുന്നു ഹാക്കിങ് നടന്നത്. പ്രധാനരേഖകൾ നഷ്ടപ്പെട്ടില്ലെങ്കിലും ഫയലുകൾ ഹാക്ക് ചെയ്യാൻ ഹാക്കർക്ക് സാധിച്ചിട്ടുണ്ടെന്നും യു.എസ് അധികൃതർ സ്ഥിരീകരിച്ചു.
സംഭവത്തിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ), യു.എസ് സൈബർ സെക്യൂരിറ്റി, ഇൻഫ്രാസ്ട്രക്ചർ സെക്യുരിറ്റി ഏജൻസി അടക്കമുള്ളവ അന്വേഷണം തുടങ്ങിയതായി ട്രഷറി ഡിപാർട്ട്മെന്‍റ് അറിയിച്ചു.
അതേസമയം, യു.എസിന്‍റെ ഹാക്കിങ് ആരോപണം നിഷേധിച്ച് ചൈന രംഗത്തെത്തി. വസ്തുതകളുടെ പിൻബലമില്ലാത്ത കെട്ടുകഥ എന്നാണ് ചൈനീസ് വിദേശകാര്യ വകുപ്പ് വക്താവ് പ്രതികരിച്ചത്.
ചൈനക്കെതിരെ മുമ്പ് നിരവധി തവണ ഹാക്കിങ് ആരോപണം യു.എസ് ഉന്നയിച്ചിട്ടുണ്ട്. ട്രഷറി ഡിപാർട്ട്മെന്‍റിലെ ഹാക്കിങ് പുറത്തുവന്നതോടെ യു.എസ് ആരോപണം കടുപ്പിക്കുമെന്നാണ് റിപ്പോർട്ട്.