കേരളത്തിലെ മുൻ നിര ന്യൂസ് ചാനലുകളിലെ ന്യൂസ് അവതാരകരിലും ന്യൂസ് എഡിറ്റർ മാരിലും ഭൂരിഭാഗവും കേരളത്തിലെ ആദ്യത്തെ വാർത്ത ചാനലായ ഏഷ്യാനെറ്റ് ന്യൂസ് ൽ നിന്നും കളരി അഭ്യാസവും അടവും തടയും പഠിച്ചിറങ്ങിയവർ ആണ്
24 ന്യൂസ് ന്റെ പ്രധാന അവതാരകനും അമരക്കാരനും സി ഇ ഒ മാരിൽ ഒരാളുമായ ആർ ശ്രീകണ്ഠൻനായർ ദീർഘനാൾ ഏഷ്യാനെറ്റ് ന്യൂസ് ലെ ജനകീയ പരിപാടി ആയിരുന്ന നമ്മൾ തമ്മിൽ എന്ന ടോക്ക് ഷോയുടെ അവതാരകൻ ആയിരുന്നു
പത്തു വർഷത്തിൽ അധികം റിപ്പോർട്ടർ ചാനലിന്റെ ഉടമയായിരുന്ന മുൻ മന്ത്രി എം വി രാഘവന്റെ പുത്രൻ എം വി നികേഷ് കുമാർ മാധ്യമ അഭ്യാസം ആരംഭിച്ചത് ഏഷ്യാനെറ്റിൽ ആയിരുന്നു. പിന്നീട് മുസ്ലിംലീഗ് നേതാവ് എം കെ മുനീർ രണ്ടായിരത്തി മൂന്നിൽ ഇന്ത്യവിഷൻ ന്യൂസ് ചാനൽ ആരംഭിച്ചപ്പോൾ അതിന്റെ ന്യൂസ് എഡിറ്റർ ആയി. പിന്നീട് റിപ്പോർട്ടർ ചാനൽ സ്വന്തമായി തുടങ്ങി കുറച്ചു നാൾ കൊണ്ടു നടന്നു അതു നഷ്ടത്തിൽ ആയപ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങി രണ്ടായിരത്തി പതിനാറിലെ നിയമസഭ തെരഞ്ഞെടുപ്പിൽ അഴീക്കോട് നിന്നും സി പി എം ടിക്കറ്റിൽ മത്സരിച്ചെങ്കിലും കെ എം ഷാജിയോട് പരാജയപ്പെട്ടു. ഇപ്പോൾ മാധ്യമ രംഗത്ത് ആണോ രാഷ്ട്രീയത്തിൽ ആണോ എന്നു അദ്ദേഹത്തിന് തന്നെ അറിയില്ല
ഇപ്പോൾ മീഡിയ വൺ ചാനലിന്റ ചീഫ് ന്യൂസ് എഡിറ്റർ ആയ പ്രമോദ് രാമൻ ആണ് തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിൽ ഏഷ്യാനെറ്റ് ന്യൂസ് ആദ്യമായി ലൈവ് വാർത്ത ആരംഭിച്ചപ്പോൾ ഫിലിപ്യൻസിലെ സ്റ്റുഡിയോയിൽ പോയി വാർത്ത വായിച്ചത്. പിന്നീട് ഏഷ്യാനെറ്റ് വിട്ടു അദ്ദേഹം ഇന്ത്യവിഷൻ ൽ പോയി അതിന് ശേഷം ദീർഘനാൾ മനോരമ ന്യൂസ് ൽ ആയിരുന്നു
ഒരുപാട് കാലം ഏഷ്യാനെറ്റിൽ ജോലി ചെയ്ത ഡയലോഗ് വീരൻ വേണു ബാലകൃഷ്ണനെ മാതൃഭൂമി രണ്ടായിരത്തി പതിമൂന്നിൽ ചാനൽ തുടങ്ങിയപ്പോൾ ഏഷ്യാനെറ്റിൽ നിന്നും പൊക്കി. പിന്നീട് ഒരു സഹ പ്രവർത്തകയോട് എന്തോ തമാശ പറഞ്ഞതിന് വേണുവിനെ മാതൃഭൂമി പുറത്താക്കി
പുതിയ റിപ്പോർട്ടർ ചാനലിലെ ബി ജെ പി പ്രതിനിധി ആയ അവതാരക സുജയാ പാർവതി മനോരമ ന്യൂസ് ന്റെ നെടും തൂണായ ഷാനി പ്രഭാകരൻ സ്മൃതി പരുത്തിക്കാടു മൂന്നു ചാനലുകളിൽ മാറി മാറി നടന്നു അങ്കം വെട്ടി ഇപ്പോൾ നാലാമത്തെ അന്യോഷിച്ചു നടക്കുന്ന അഭിലാഷ് മോഹനൻ ഇവരെല്ലാം പുളിങ്കൊമ്പു കണ്ടാൽ കയറി പിടിക്കുന്നവർ ആണ്
ഏതാണ്ട് പതിനഞ്വ് വർഷമായി അരങ്ങു തകർക്കുന്ന ചാനലുകളിലെ അന്തിചർച്ചയിൽ കൂടി താരങ്ങളും സെലിബ്രിറ്റി കളും ആയവർ അണിവർ
കോൺഗ്രസ് നേതാവും എം പി യും ആയ രാജ്‌മോഹൻ ഉണ്ണിത്താൻ മുൻ മന്ത്രി യും സി പി ഐ നേതാവും ആയ വി എസ് സുനിൽ കുമാർ ബി ജെ പി മുൻ പ്രസിഡന്റ് കെ സുരേന്ദ്രൻ ഇപ്പോഴത്തെ മന്ത്രിമാർ ആയ പി രാജീവ് കെ എൻ ബാലഗോപാൽ എം ബി രാജേഷ് മുഹമ്മദ് റിയാസ് സി പി എം സംസ്‌ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇവരൊക്കെ ഒരു കാലത്ത് ചാനലുകളിൽ മാറി മാറി കയറി നടന്നിരുന്നവർ ആണ്. ഇവരെല്ലാം ഒരു സ്‌ഥാനത്തു എത്തിയപ്പോൾ അന്തിചർച്ച പണി നിർത്തി
ഏഷ്യാനെറ്റിൽ ഇരുപത്തി അഞ്ചു വർഷത്തിൽ അധികമായി അന്തിചർച്ച നയിക്കുന്ന വിനു വി ജോണിന്റെയും പി ജി സുരേഷ് കുമാറിന്റെയും പ്രോഗ്രാം കാണുവാൻ ആയിരുന്നു കുറെയധികം കാലം പ്രേക്ഷകർ ഉണ്ടായിരുന്നത് ഇതിന് പ്രധാന കാരണം രാഷ്ട്രീയ ചർച്ചകൾ ആകുമ്പോൾ നിരീക്ഷകരുടെ കുപ്പായം ഇട്ട് ജയശങ്കർ വക്കീലും ജോസഫ് സി മാത്യു വും ഉമേഷ് ബാബുവും എം ൻ കാരശ്ശേരിയും ചർച്ചയിൽ ഉണ്ടാകുമായിരുന്നു
പക്ഷേ ഇപ്പോൾ കുറെ കാലമായി അന്തി ചർച്ചയുടെ ഡിമാൻഡ് ഇടിഞ്ഞിരിക്കുകയാണ്. ജയശങ്കർ വക്കീൽ ഏതാണ്ട് ഇരുപത്തി അഞ്ചു വർഷത്തിൽ അധികമായി നിരീക്ഷക പണി തുടങ്ങിയിട്ട്. പണ്ടു ഇന്ത്യവിഷൻ എറണാകുളം പാലാരിവട്ടത്തു തുടങ്ങിയ കാലത്ത് ഹൈകോടതിയിൽ നിന്നും കലൂർ ആസാദ് റോഡിലുള്ള തന്റെ ഓഫീസിൽ വന്നു കഴിഞ്ഞാൽ ഒരു കട്ടൻ ചായയും കുടിച്ചു കൊണ്ടു രാത്രി ഒൻപതു മണി വരെ കാത്തിരിക്കും അന്നത്തെ നികേഷ്കുമാറിന്റെ ന്യൂസ് നൈറ്റ് അന്തിചർച്ചയിൽ പങ്കെടുക്കാൻ. ചർച്ച കഴിഞ്ഞു രാത്രി പത്തുമണി കഴിയുമ്പോൾ കിട്ടിയ ബസിൽ കയറിയാണ് ആലുവ ദേശത്തുള്ള വീട്ടിലേക്കു പോകുന്നത്. വീട്ടിൽ ചെല്ലുമ്പോൾ ഏതാണ്ട് നേരം വെളുക്കും
അന്തി ചർച്ചയിലെ രാഷ്ട്രീയക്കാരായ പുലികൾ എല്ലാം ഒരു സ്‌ഥാനത്തെത്തിയതോടെ അന്തിചർച്ചയുടെ വീര്യം കുറഞ്ഞു. കൂട്ടത്തിൽ രാഷ്ട്രീയ നിരീക്ഷകർ പതിനഞ്ചു വർഷമായി പറഞ്ഞത് തന്നെ വീണ്ടും വീണ്ടും മാറ്റിയും മറിച്ചും പറഞ്ഞുകൊണ്ടിരിക്കുകയാണ്
ഏതാണ്ട് രണ്ടു വർഷം മുൻപാണ് അഗസ്റ്റിൻ സഹോദരന്മാർ എം വി നികേഷ്‌കുമാർ നഷ്ടത്തിൽ കൊണ്ടു നടന്നിരുന്ന റിപ്പോർട്ടർ ചാനൽ വാങ്ങിയത്. കേരളത്തിലെ മുൻ നിര ന്യൂസ് ചാനലുകളോട് കിടപിടിക്കുവാൻ റേറ്റിംഗ് ൽ വളരെ താഴ്ന്നു കിടന്നിരുന്ന റിപ്പോർട്ടർ മാനേജ്മെന്റ് ആദ്യം ചെയ്തത് കേരളത്തിലെ പ്രതിഭകൾ ആയ മാധ്യമ പ്രവർത്തകരെ ചാനലിൽ എത്തിക്കുക എന്നതായിരുന്നു
ഇതിന്റെ ഭാഗമായി സുജയാ പാർവതിയെ 24 ന്യൂസ് ൽ നിന്നും സ്മൃതി പരുതിക്കാടിനെ മീഡിയ വണ്ണിൽ നിന്നും ഡോ അരുൺകുമാറിനെ 24 ന്യൂസ് ൽ നിന്നും അടർത്തിയെടുത്തു. മുപ്പതു വർഷം മുൻപ് ഏഷ്യാനെറ്റിൽ അങ്കം വെട്ടി തുടങ്ങി പിന്നീട് ദീർഘ നാൾ ഡൽഹിയിൽ മാധ്യമ പ്രവർത്തനം നടത്തിയ ഉണ്ണി ബാലകൃഷ്ണൻ മാതൃഭൂമിയിൽ നിന്നും രാജി വച്ചു കുറച്ചു നാളായി തൊഴിൽ രഹിതൻ ആയിരിക്കുമ്പോൾ ആണ് പുതിയ റിപ്പോർട്ടറിൽ നിന്നും വിളി വന്നത്
അന്തിചർച്ച ജനങ്ങൾ മടുത്തു തുടങ്ങി എന്നു മനസ്സിലാക്കിയ റിപ്പോർട്ടർ എഡിറ്റഴ്‌സ് മീറ്റ് എന്ന പേരിൽ ഇവർ അഞ്ചു പേര് ഉൾപ്പെടുത്തി തുടങ്ങിയ പരിപാടി ജനശ്രെദ്ധ ആകർഷിച്ചു.ഈ ഷോയിൽ ഏറ്റവും ഷൈൻ ചെയ്തത് ഉണ്ണിയായിരുന്നു. പൊളിറ്റിക്സ് ആണ് വിഷയം എങ്കിൽ രാഷ്ട്രീയം അരച്ചു കലക്കി കുടിച്ചിട്ടുള്ള ഉണ്ണി ബാലലകൃഷ്ണന്റെ വാക് ചതുരിയിൽ റിപ്പോർട്ടറിന്റെ റേറ്റിംഗ് കുതിച്ചു ഉയർന്നു ഏറ്റവും മുൻപിൽ ആയിരുന്ന ഏഷ്യാനെറ്റിനെയും കടത്തി വെട്ടി
ഏറ്റവും ഒടുവിൽ കേൾക്കുന്നത് ഉണ്ണി ബാലകൃഷ്ണൻ നാടകീയമായി റിപ്പോർട്ടർ ചാനൽ വിട്ടു ഏഷ്യാനെറ്റിൽ എത്തിയെന്നാണ്
ചാനൽ മുതലാളിമാർ തമ്മിൽ കിടമത്സരം നടക്കുന്ന കേരളത്തിൽ ഇനി ഇരുപത്തി അഞ്ചു വർഷമായി ഏഷ്യാനെറ്റ് ന്യൂസ് ലെ അന്തിചർച്ചയ്ക്കു നേതൃത്വം കൊടുക്കുന്ന വിനു വി ജോണും പി ജി സുരേഷ്കുമാറും റിപ്പോർട്ടർ ചാനലിൽ അന്തിചർച്ച നയിക്കുന്നത് കാണേണ്ടി വരുമോ .

(സുനിൽ വല്ലാത്തറ ഫ്ലോറിഡ)