ഏതാണ്ട് മുപ്പത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് കേരളത്തിലെ ജനങ്ങൾക്ക് നാട്ടിൽ നടക്കുന്ന വിവരങ്ങൾ അറിയുവാനുള്ള ഏക സംവിധാനം ആകാശവാണിയിൽ കൂടി കേൾക്കുന്ന മൂന്നു നേരമുള്ള വാർത്ത ബുള്ളറ്റിൻ ആയിരുന്നു. അക്കാലത്തു ഏറ്റവും കൂടുതൽ വാർത്തകൾ വായിച്ചിരുന്നത് രാമചന്ദ്രൻ ആയിരുന്നു. എന്നാൽ പിന്നീട് ഒരു യുവാവിന്റെ ശബ്ദവും വാർത്തകളിൽ കൂടി കേരള ജനത കേൾക്കുവാൻ തുടങ്ങി. ആ യുവാവാണ് ഇപ്പോൾ കുറച്ചു ദിവസങ്ങളായി കേരളത്തിലെ മാധ്യമങ്ങളും കടന്നു ദേശീയ ചാനലുകളിൽ വരെ ചർച്ച വിഷയമായിരിക്കുന്ന കൃഷ്ണകുമാർ എന്ന നടനും രാഷ്ട്രീയ നേതാവും
ആകാശവാണി വിട്ട് ദൂരദർശൻ മാത്രം കേരളത്തിൽ ഉള്ള കാലത്ത് സീരിയലുകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടു തന്റെ അഭിനയ ജീവിതം ആരംഭിച്ച കൃഷ്ണകുമാർ സാവകാശം വെള്ളിത്തിരയിലും കടന്നു കയറി. തൊണ്ണൂറ്റി നാലിൽ കാശ്മീരം എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ അഭിനയിച്ചു തുടങ്ങിയ കൃഷ്ണകുമാർ തുടക്കത്തിൽ കുറെ വിജയം കണ്ട സിനിമകളിൽ പ്രധാന റോളുകൾ ചെയ്തെങ്കിലും കരിയറിൽ വഴിത്തിരിവാകേണ്ട നായക വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തിയില്ല. പിന്നീട് ബില്ല, മുഖംമൂടി തുടങ്ങിയ ഹിറ്റ് തമിഴ് സിനിമകളിൽ അദ്ദേഹം അഭിനയിച്ചെങ്കിലും തമിഴിലും കാര്യമായ മേൽവിലാസം ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല
കേരളത്തിലെ ആദ്യകാല പ്രൈവറ്റ് ചാനലുകളായ ഏഷ്യാനെറ്റിലും സൂര്യ ടി വി യിലും സീരിയൽ പരമ്പരകൾ ആരംഭിച്ചപ്പോൾ അതിലേക്കു തിരികെ പോയ കൃഷ്ണകുമാർ ഏറ്റവും കൂടുതൽ തിളങ്ങിയതും പേരെടുത്തതും പ്രസിദ്ധനായതും കുടുംബസദാസ്സുകൾക്ക് പ്രിയങ്കരനാക്കിയതും സീരിയലുകളിലെ നായക കഥാപാത്രെങ്ങൾ ആയിരുന്നു.
ഏഷ്യാനെറ്റിൽ രണ്ടു വർഷത്തിൽ അധികം മെഗാ സീരിയൽ ആയി ഓടിയ സ്ത്രീയിലെ വിജയൻ എന്ന കഥാപാത്രവും പ്രസിദ്ധ നോവലിസ്റ്റ് കമല ഗോവിന്ദിന്റ വസുന്ദര മെഡിക്കൽസ് സീരിയൽ ആയപ്പോൾ അതിലെ കേന്ദ്ര കഥാപാത്രവും കൃഷ്ണകുമാറിന്റെ അഭിനയ പ്രതിഭ വിളിച്ചു പറയുന്നതായിരുന്നു
കുറെ വർഷങ്ങൾക്കു മുൻപ് ബി ജെ പി യിൽ പ്രവർത്തിച്ചു തുടങ്ങിയ കൃഷ്ണകുമാർ ആ പാർട്ടിയുടെ ദേശീയ സമിതി അംഗം വരെയായി.
ബി ജെ പി സ്‌ഥാനാർഥിയായി രണ്ടായിരത്തി ഇരുപത്തി ഒന്നിലെ നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രേലിൽ മത്സരിച്ച കൃഷ്ണകുമാർ ഗംഭീര പ്രകടനം ആണ് കാഴ്ചവച്ചത്. കോൺഗ്രസ് സ്‌ഥാനാർഥിയോടും ഇടതുപക്ഷ സ്‌ഥാനാർഥിയോടും ഒപ്പം ത്രികോണ മത്സരത്തിന്റെ എല്ലാ വീറും വാശിയും പുറത്തെടുത്തെങ്കിലും വിജയിച്ചു നിയമസഭയിൽ ഇരിക്കുവാനുള്ള ഭാഗ്യം കൃഷ്ണകുമാറിന് ഉണ്ടായില്ല
കഴിഞ്ഞ വർഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ തനിക്കു താല്പര്യം ഇല്ലാഞ്ഞിട്ടു കൂടി നേതൃത്വം നിർബന്ധിച്ചു സ്‌ഥാനാർത്തിയാക്കിയ കൊല്ലം മണ്ഡലത്തിൽ പരാജയം ഉറപ്പായിട്ടും മത്സരിക്കുവാൻ കൃഷ്ണകുമാർ തയ്യാറായി
വിവാദങ്ങൾ ഇതിന് മുൻപും കൃഷ്ണകുമാറിനെ തേടി എത്തിയിട്ടുണ്ട്. കുറേക്കാലം മുൻപ് ബി ജെ പി യുടെ ഒരു സമ്മേളനം തിരുവനന്തപുരത്തു നടന്നപ്പോൾ ദേശീയ സമിതി അംഗമായിട്ടും വേദിയിൽ സീറ്റു കിട്ടാത്തതിൽ പ്രതിഷേധിച്ചു സമ്മേളന ഹാളിന്റെ ഏറ്റവും പിന്നിലാണ് കൃഷ്ണകുമാർ ഇരുന്നത്
രണ്ടു വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരത്തു നിന്നും കോട്ടയത്തേയ്ക്കു യാത്ര ചെയ്യുകയായിരുന്ന കൃഷ്ണകുമാറിന്റെ കാറിൽ അപ്പോൾ അതുവഴി കടന്നു വന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുപ്പത്തിയഞ്ചു അടമ്പടി വാഹനങ്ങളിൽ ഒന്ന് പന്തളത്തു വച്ചു ഇടിച്ചു നിർത്താതെ പോയപ്പോൾ പന്തളം പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് നടത്തിയത് അന്ന് വലിയ വാർത്ത ആയിരുന്നു
ഭാര്യയും നാലു പെൺകുട്ടികളുമുള്ള കൃഷ്ണകുമാറിന്റെ കുടുംബം സോഷ്യൽ മീഡിയയിൽ താരങ്ങൾ ആകുന്നതും ആറു പേർക്കും ഉള്ള യുട്യൂബ് ചാനൽ വൈറൽ ആകുന്നതും കഴിഞ്ഞ കോവിഡ് കാലത്താണ്
ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാർ ഉള്ളതും സബ്സ്ക്രൈബ്ഴ്സ് ഉള്ളതും ആയ യുട്യൂബ് ചാനലുകാരുടെ മുൻ നിരയിൽ കൃഷ്ണകുമാറും കുടുംബവും ഉണ്ട്
അവരുടെ വീടുകളിൽ നടക്കുന്നഎല്ലാ ഇവന്റുകളും കൂടാതെ അവർ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലെയും വീഡിയോകൾ പശ്ചാത്യ ചാനലുകളെ വെല്ലുന്ന രീതിയിൽ എഡിറ്റ് ചെയ്തു യുട്യൂബിലും ഇൻസ്റ്റയിലും അപ്‌ലോഡ് ചെയ്യുമ്പോൾ മിക്കവാറും എല്ലാ വീഡിയോകൾക്കും കിട്ടുന്ന വ്യൂവർഷിപ് മില്യൻസ് ആണ്
കൂടാതെ വിദേശ രാജ്യങ്ങൾ ഉൾപ്പെടെയുള്ള യാത്രയിലെ വർണ വിസ്മയങ്ങൾ ഒപ്പിയെടുത്തും ഓരോരുത്തരുടെയും ഡാൻസും പാട്ടും ഷോര്ട്ട് വീഡിയോകൾ ആക്കിയും സോഷ്യൽ മീഡിയയിൽ ഇവർ പങ്കുവയ്ക്കാറുണ്ട്
കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്‌ഥാപനവുമായി ബന്ധപ്പെട്ടു കുറച്ചു ദിവസങ്ങൾ ആയി ആരംഭിച്ചിരിക്കുന്ന വിവാദത്തിൽ ഏറ്റവും കൂടുതൽ ചാകര കൊയ്യുന്നത് കേരളത്തിലെ മുൻ നിര ചാനലുകളും യുട്യൂബ് ചാനലുകാരും ആണ്
കൃഷ്ണകുമാറും ഭാര്യയും മക്കൾ നാലു പേരും സെലിബ്രിറ്റികൾ ആയതുകൊണ്ട് എല്ലാ ചാനലുകാരും കൂട്ടമായും ഒറ്റയ്ക്കും കൃഷ്ണകുമാറിന്റെ വീട്ടിൽ ദിവസം മൂന്നും നാലും തവണ കാമറയുമായി വന്നു ബൈറ്റുകൾ എടുത്തു ലൈവായി സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുകയാണ്
യുട്യൂബ് ചാനലുകാരും ഇതിന് മുൻപ് ഇലക്ഷൻ കാലത്ത് മാത്രമേ ഇത്രയും പൊട്ടിമുളച്ചു കണ്ടിട്ടുള്ളൂ
സത്യമാണോ വ്യാജമാണോ എന്നറിയില്ല കഴിഞ്ഞ ദിവസം ഒരു യുട്യൂബ് ചാനൽ ദിയ കൃഷ്ണകുമാർ അവരുടെ സ്‌ഥാപനത്തിലെ ഇപ്പോൾ പ്രതി സ്‌ഥാനത്തുള്ള ഒരു പെൺകുട്ടിയെ വളരെ മോശമായി ചീത്ത വിളിക്കുന്ന ഏഴു മിനിട്ടുള്ള ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടതു കണ്ടത് ഏതാണ്ട് ഇരുപതു ലക്ഷത്തിൽ അധികം പേരാണ്
അഭിനയത്തിലും രാഷ്ട്രീയത്തിലും എങ്ങും എത്താതിരുന്ന കൃഷ്ണകുമാറിന് മക്കളുടെ സഹായത്തോടെ സോഷ്യൽ മീഡിയയിൽ കൂടി സമ്പന്നൻ ആകുവാനും കൂടുതൽ പ്രശസ്തൻ ആകുവാനും സാധിച്ചത് കൊണ്ടാണോ അതോ കൃഷ്ണകുമാർ തന്നെ പറയുന്നപോലെ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെയുള്ള സ്‌ഥാനാർഥി മോഹികളുടെ ട്രാപ്പാണോ ഈ വിവാദം എന്നു കാത്തിരിക്കാം .

(സുനിൽ വല്ലാത്തറ ഫ്ലോറിഡാ)