ഹിന്ദുക്കളുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ഗണേശ ചതുര്‍ത്ഥി അഥവാ വിനായക ചതുര്‍ത്ഥി. ഇന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷങ്ങളിൽ ഒന്നുകൂടിയാണ്. ചിങ്ങമാസത്തിലെ ചതുർത്ഥി ദിവസമാണ് ഗണപതിയുടെ ജന്മദിനം എന്ന നിലയിൽ വിനായക ചതുർഥി ആഘോഷിക്കുന്നത്. വിവേകം, സമൃദ്ധി, എന്നിവയുടെ ദേവനായാണ് ഗണപതിയെ കണക്കാക്കുന്നത്.
വിനായക ചതുർത്ഥി 2024; തീയതിയും വ്രതവും
എല്ലാ വർഷവും ഏകദേശം ഓഗസ്റ്റ് 22 നും സെപ്റ്റംബർ 20 നും ഇടയിലാണ് ഗണേശ ചതുർത്ഥി വരുന്നത്. ഈ വർഷം സെപ്റ്റംബർ 7 ശനിയാഴ്ചയാണ് വിനായക ചതുർത്ഥി. രാജ്യത്തുടനീളം വളരെ ആവേശത്തോടെ ആഘോഷിക്കുന്ന 10 ദിവസത്തെ ഉത്സവമാണിത്. ഗജാനനൻ, ധൂമ്രകേതു, ഏകദന്ത, വക്രതുണ്ഡ, സിദ്ധി വിനായക എന്നീ പേരുകളിലും അറിയപ്പെടുന്ന ഗണപതിയെ ജ്ഞാനത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ഭാഗ്യത്തിൻ്റെയും ദേവനായി വിശേഷിപ്പിക്കാറുണ്ട്.
തലേ ദിവസം മുതൽ തന്നെ വ്രതം ആരംഭിക്കും. മത്സ്യ മാംസാദികൾ ത്യജിച്ച് പൂർണ്ണമായും ബ്രഹ്മചര്യം പാലിക്കണമെന്നും പറയപ്പെടാറുണ്ട്. പരമാവധി സമയം ഗണപതിയെ പ്രാർത്ഥിച്ച് ചതുർത്ഥി ദിവസം രാവിലെ ക്ഷേത്രത്തിൽ ഗണപതി ഹോമം നടത്തുക . ഏതെങ്കിലും ദ്രവ്യം ഹോമത്തിനു സമർപ്പിക്കുന്നതാണ് നല്ലത്. ഗണേശപുരാണം ,അഷ്ടോത്തരം ,ഗണേശ ഗായത്രി , സഹസ്രനാമം , സങ്കട നാശന ഗണേശ സ്തോത്രം എന്നിവയും ജപിക്കാം.
വിനായക ചതുര്‍ത്ഥി ഐതീഹ്യം
ഒരു ചതുർത്ഥിയിൽ ഗണപതി ഭഗവാൻ നൃത്തം ചെയ്തപ്പോൾ ചന്ദ്രൻ പരിഹാസത്തോടെ ചിരിച്ചു. ഇതിൽ കുപിതനായ ഗണപതി ചന്ദ്രനോട് കോപിച്ചു. ക്ഷമിക്കുവാനും തയ്യാറായില്ല. ഈ ദിനം ചന്ദ്രനെ നോക്കുന്ന എല്ലാവരും ദുഃഖത്തിൽ ആകുമെന്നാണ് ഗണപതി ശപിച്ചത്. ഇക്കാര്യങ്ങൾ ഒന്നും അറിയാതെ വിഷ്ണു ഭഗവാൻ ചന്ദ്രനെ നോക്കി. വിഷമത്തിലായ വിഷ്ണു ഭഗവാൻ ശിവഭഗവാനോട് സഹായം അഭ്യർത്ഥിച്ചു.
അലിവ് തോന്നിയ ശിവഭഗവാന്‍ വിഷ്ണുവിനോട് ഗണപതീവ്രതം അനുഷ്ഠിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ശിവഭഗവാന്‍ പറഞ്ഞത് പോലെ വിഷ്ണു ഗണപതീവ്രതമനുഷ്ഠിച്ചു സങ്കടങ്ങളൊക്കം അകറ്റി. ഇതാണ് വിനായക ചതുര്‍ത്ഥി ദിനത്തിൻ്റെ ഐതീഹ്യമായി പറയപ്പെടുന്നത്.
വിനായക ചതുര്‍ത്ഥി ആരംഭം
ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്താണ് ഗണേശോത്സവം എന്ന ആഘോഷത്തിന് പ്രാധാന്യമേറിയത്. സ്വാതന്ത്ര്യസമര സേനാനിയായ ബാലഗംഗാധര്‍ തിലകാണ് ഇത് ആഘോഷമായി ആരംഭിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത്. 1890കളില്‍ സാധാരണക്കാരില്‍ ഐക്യമുണ്ടാക്കുക, സാമുദായിക ആരാധന ശക്തിപ്പെടുത്തുക എന്നിവയായിരുന്നു ലക്ഷ്യം.
മഹാരാഷ്ട്രയില്‍ പേഷ്വമാര്‍ ഗണപതി ആരാധന നേരത്തെ തന്നെ ആരംഭിച്ചിരുന്നു. വീടുകളില്‍ മാത്രം നടത്തിയ ഈ ആരാധനയെ പൊതുയിടങ്ങളിലേക്ക് എത്തിക്കാനാണ് ബാലഗംഗാധര്‍ തിലക് ശ്രമിച്ചത്. ഇതിലൂടെ ജനങ്ങളില്‍ ഐക്യമുണ്ടാക്കാന്‍ കഴിയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.
1893ലാണ് ബാലഗംഗാധര്‍ തിലക് ഗണേശോത്സവത്തിന് തുടക്കം കുറിച്ചത്. വലിയ പവലിയനുകളില്‍ ഗണപതിയുടെ ചിത്രങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു. തുടര്‍ന്ന് ഉത്സവത്തിന്റെ പത്താം ദിവസം ഗണപതി വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യുന്ന രീതിയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു.