Wednesday, March 12, 2025

HomeNewsIndiaപ്രൊഫസർമാരിൽ നിന്നും 11 കോടി രൂപ തട്ടിയെടുത്ത മുൻ ജെഎൻയു ജീവനക്കാരൻ അറസ്റ്റിൽ.

പ്രൊഫസർമാരിൽ നിന്നും 11 കോടി രൂപ തട്ടിയെടുത്ത മുൻ ജെഎൻയു ജീവനക്കാരൻ അറസ്റ്റിൽ.

spot_img
spot_img

ഡൽഹി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (DDA) ലാൻഡ് പൂളിങ് പോളിസിയിലൂടെ ഭവന പദ്ധതി വാഗ്ദാനം ചെയ്ത് പ്രൊഫസർമാരിൽ നിന്നും 11 കോടി രൂപയോളം തട്ടിയെടുത്ത കേസിൽ ജെഎൻയുവിലെ (JNU) മുൻ ജീവനക്കാരൻ അറസ്റ്റിൽ. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ പി ഡി ഗെയ്ക്വാഡ് (63) ആണ് പിടിയിലായത്. ഡൽഹി ഐഐടിയിലെയും ജെഎൻയുവിലെയും പ്രൊഫസർമാരിൽ നിന്നുമാണ് ഇയാൾ പണം തട്ടിയത്. പ്രൊഫസർമാരുടെ പരാതിയിൽ ഗെയ്ക്വാഡിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

ജെഎൻയുവിലെ സ്കൂൾ ഓഫ് എൻവയൊണ്മെന്റൽ സയൻസിൽ (School Of Environmental Sciences) സയന്റിഫിക് ഓഫീസർ ആയിരുന്ന ഗെയ്ക്വാഡ്, 2015 ൽ നോബിൾ സോഷ്യോ സയന്റിഫിക് വെൽഫെയർ ഓർഗനൈസേഷൻ (Noble Socio-Scientific Welfare Organization – എൻഎസ്എസ്ഡബള്യൂഒ) രൂപീകരിച്ചു. തന്റെ സ്വാധീനം ഉപയോഗിച്ച് ഗെയ്ക്വാഡ് നിരവധി പ്രൊഫസർമാരെ ഇതിൽ അംഗമാക്കുകയും ഡിഡിഎയുടെ (DDA) ലാൻഡ് പൂളിങ് പോളിസി വഴി ഓർഗനൈസേഷന് കീഴിൽ ഇവർക്ക് ഭവന പദ്ധതി വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. ഭവന പദ്ധതിയുടെ വിശദ വിവരങ്ങൾ പ്രൊഫസർമാർക്ക് മുന്നിൽ അവതരിപ്പിക്കുകയും പദ്ധതിക്കായി എൽ സോണിൽ (L Zone) ഭൂമി ഏറ്റെടുക്കാനുള്ള കാര്യങ്ങൾ ചെയ്തുവരികയാണെന്ന് ഇവരെ പറഞ്ഞു ധരിപ്പിക്കുകയും ചെയ്തു. പ്രോജക്ട് നടപ്പാക്കുന്ന സ്ഥലത്ത് ഫ്ലാറ്റ് നിർമ്മിക്കുന്നതിനുള്ള തുകയും കൂടാതെ ഓർഗനൈസേഷനിൽ അംഗമാകുന്നതിനുള്ള ഫീസും ഗെയ്ക്വാഡ് പ്രൊഫസർമാരിൽ നിന്നും ഈടാക്കി.

ഫ്ലാറ്റുകൾക്കായി ഏറ്റെടുത്ത ഭൂമി കാണിക്കാനെന്ന പേരിൽ 2015 നവംബർ 1ന് ഗെയ്ക്വാഡ് നജഫ്ഗഡിലെ (Najafgarh) എൽ സോണിൽ പ്രൊഫസർമാരെ എത്തിച്ചിരുന്നുവെങ്കിലും ഭൂമി വാങ്ങിയതിന്റെ ഒരു തെളിവുകളും കാണിച്ചിരുന്നില്ല. തങ്ങൾ വഞ്ചിതരാവുകയാണ് എന്ന് പിന്നീട് പ്രൊഫസർമാർ തിരിച്ചറിഞ്ഞു. 2019ൽ സിദ്ധാർഥ ഓഫീസേഴ്സ് ഹൗസിങ് ആൻഡ് സോഷ്യൽ വെൽഫയർ സോസൈറ്റി (Siddhartha Officers Housing And Social Welfare Society) എന്ന പേരിൽ താൻ ഒരു പുതിയ സംഘടന തുടങ്ങുകയാണെന്നും, പരാതിയുള്ളവർ ജെഎൻയുവിലെ തന്റെ ഓഫീസ് മുഖേന അവരുടെ അംഗത്വം എൻഎസ്എസ്ഡബള്യൂഒയിൽ നിന്നും പുതിയ സംഘടനയിലേക്ക് മാറ്റണമെന്നും ഗെയ്ക്വാഡ് നിർദ്ദേശിച്ചതായി പോലീസ് വ്യക്തമാക്കി.

2019 മുതൽ തങ്ങളുടെ പണം തിരികെ ആവശ്യപ്പെട്ട് പ്രൊഫസർമാർ ഗെയ്ക്വാഡിനെ സമീപിച്ചിരുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഗെയ്ക്വാഡ് നൽകിയ ബില്ലുകളും മറ്റ് രേഖകളും പ്രൊഫസർമാരിൽ നിന്നും പോലീസ് ശേഖരിച്ചതായി ഡെപ്യൂട്ടി കമ്മീഷ്ണർ സുരേന്ദ്ര ചൗധരി അറിയിച്ചു. ഗെയ്ക്വാഡ് സംഘടനയിലെ അംഗങ്ങൾക്ക് അയച്ച മെയിലുകളിൽ ഡിഡിഎയുടെ ലാൻഡ് പൂളിങ് പോളിസിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്ക് വച്ചിരുന്നതായും ചൗധരി പറഞ്ഞു.

എന്നാൽ ലാൻഡ് പൂളിങ് പോളിസിക്ക് കീഴിൽ ഒരു തരത്തിലുള്ള ഭവന പദ്ധതികൾക്കും ഒരു സ്ഥാപനങ്ങൾക്കും അനുമതി നൽകിയിട്ടില്ലെന്ന് ഡിഡിഎ വ്യക്തമാക്കി. കൂടാതെ ഗെയ്ക്വാഡ് തുടങ്ങിയ സൊസൈറ്റി ഇതുവരെ രജിസ്റ്റർ ചെയ്യുകയോ രജിസ്ട്രേഷനായി അപേക്ഷ സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ഡൽഹി റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയും (RERA) റിപ്പോർട്ട് ചെയ്തു. പ്രൊഫസർമാരിൽ നിന്നും തട്ടിയെടുത്ത 11 കോടി രൂപ പിൻവലിക്കുകയോ അല്ലെങ്കിൽ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്തിട്ടുണ്ടാകാം എന്നാണ് പോലീസിന്റെ നിഗമനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments