തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾ ചുരിദാറിനു മുകളിൽ മുണ്ടുടുക്കണമെന്ന ആചാരം അന്ധവിശ്വാസമാണെന്ന് ശിവഗിരി മഠം അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ. അതുകൊണ്ട് ഒരു പ്രത്യേക ഐശ്വര്യമോ അഭിവൃദ്ധിയോ ഭക്തജനങ്ങൾക്കുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തേക്കാൾ വലിയ ക്ഷേത്രങ്ങളെ മാതൃകയാക്കണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ന്യൂസ് 18 കേരളത്തിന്റെ Q18ൽ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അപർണ കുറുപ്പിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ യുവതീപ്രവേശനം അനുവദിക്കണമെന്ന നിലപാടിൽ ശിവഗിരി മഠം ഉറച്ചുനിൽക്കുകയാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. രാജകൊട്ടാരത്തിലേതുൾപ്പെടെ ചെറുപ്പക്കാരായ സ്ത്രീകൾ ഒട്ടേറെത്തവണ ശബരിമല പ്രവേശനം നടത്തിയിട്ടുള്ളതാണ്. വലിയ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക സമയത്ത് സ്ത്രീകൾക്ക് മാത്രമായി പ്രവേശനം അനുവദിക്കണം. ആ സമയത്ത് പുരുഷന്മാരെ പ്രവേശിപ്പിക്കരുതെന്നും സച്ചിദാനന്ദ പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനത്തിൽ ഇടത് സർക്കാരിന് തെറ്റു പറ്റിയിട്ടില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഇടത് സർക്കാരിന്റെ ശബരിമല നയം ഉൾക്കൊള്ളാൻ ജനസമൂഹം വളരാതിരുന്നതാണ് പ്രതിഷേധത്തിന് കാരണം. ആ നയം അംഗീകരിച്ച് മാറ്റത്തിന് തയാറാകാതെ മറ്റ് രാഷ്ട്രീയപാർട്ടികൾ വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചതാണ് സംഘർഷത്തിന് വഴിവച്ചതെന്നും സച്ചിദാനന്ദ കുറ്റപ്പെടുത്തി.