പാതിവിലത്തട്ടിപ്പ് കേസിൽ എറണാകുളം പറവൂരിൽ കഴിഞ്ഞ ദിവസം മാത്രം ലഭിച്ചത് 275 പരാതികൾ. ഇതോടെ പറവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ലഭിച്ച പരാതികളുടെ എണ്ണം 535 ആയി. ജനസേവ സമിതി ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. തട്ടിപ്പിനിരയായവർ കോടതിയെ സമീപിക്കാൻ തീരുമാനിച്ചു.
പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനെതിരെ പറവൂരിൽ പരാതികളുടെ പ്രവാഹമാണ്. ഇതുവരെ 535 പരാതികളാണ് പറവൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്. വരാപ്പുഴയിൽ നിന്നും 17 പരാതികൾ ഉണ്ട്. ജനസേവാ സമിതി ട്രസ്റ്റ് വഴിയാണ് ഇവർ പണം നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ജനസേവാ സമിതി ട്രസ്റ്റ് സെക്രട്ടറി സി.ജി. മേരി, ചെയർമാൻ ഡോ. എൻ. മധു, ഒപ്പം ബാങ്ക് ജോയിന്റ് അക്കൗണ്ടിൽ പേരുള്ള ഡോ. കെ. ശശിധരൻ, തട്ടിപ്പിന്റെ സൂത്രധാരൻ അനന്തു കൃഷ്ണൻ, ട്രസ്റ്റ് ട്രഷറർ ഡോ. പ്രവീൺ ജി. പൈ, ആലുവ കോളേജ് പ്രിൻസിപ്പൽ ജൈനി സാംരാജ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. തട്ടിപ്പിന് ഇരയായായവർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. പണം തിരികെ കിട്ടുന്നതിനായി കോടതിയെ സമീപിക്കാനാണ് തീരുമാനം.
അതേസമയം, അനന്തു കൃഷ്ണൻ വഞ്ചിച്ചെന്ന് കാട്ടി ജനസേവ സമിതി ട്രസ്റ്റ് ഭാരവാഹികൾ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഗുണഭോക്താക്കൾ നൽകിയ 14,65,54,650 രൂപ അനന്തു കൃഷ്ണന് കൈമാറിയിട്ടുണ്ടെന്നും പരാതിയിലുണ്ട്. ഇരുചക്രവാഹനങ്ങൾ, ഗൃഹോപകരണങ്ങൾ, ജൈവവളം എന്നിവ ലഭ്യമാക്കുന്നതിൽ അനന്തു കൃഷ്ണൻ കാലതാമസം വരുത്തി. പണം തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. അപേക്ഷയുടെ പ്രോസസിങ് നിരക്ക് മാത്രമാണ് ട്രസ്റ്റ് കൈപ്പറ്റിയിട്ടുള്ളതെന്നും ഭാരവാഹികൾ വ്യക്തമാക്കി.