രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി 17 നഗരങ്ങളിൽ വാട്ടർ മെട്രോ ആരംഭിക്കാനുള്ള സാധ്യതാ പഠനം നടത്താൻ ഉൾനാടൻ ജലപാത അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ) ബോർഡിന്റെ യോഗത്തിൽ തീരുമാനമായി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ് (കെഎംആർഎൽ) സാധ്യതാ പഠനത്തിനുള്ള ചുമതല.നിലവിലുള്ള ജലഗതാഗത മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് സുസ്ഥിരമായ നഗര ഗതാഗത സംവിധാനം പ്രദാനം ചെയ്യുകയെന്നതാണ് ലക്ഷ്യം.
അയോധ്യ, ധുബ്രി, ഗോവ, ഗുവാഹത്തി, കൊല്ലം, കൊൽക്കത്ത, പ്രയാഗ്‌രാജ്, പട്‌ന, ശ്രീനഗർ, വാരണാസി, മുംബൈ, വസായ്, മംഗലാപുരം (ഗുരുപുര നദി), ഗാന്ധിനഗർ-അഹമ്മദാബാദ് (സബർമതി നദി), ആലപ്പുഴ, എന്നിവിടങ്ങളിലും ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളിൽ ഫെറി സർവീസ് പാതയിലുമാണ് സാധ്യതാ പഠനം.
നഗര ജലഗതാഗത സംവിധാനത്തിലൂടെ സമീപ മുനിസിപ്പാലിറ്റികളെയും പഞ്ചായത്ത് പ്രദേശങ്ങളെയും ദ്വീപുകളെയും ജലപാതകളിലൂടെ ബന്ധിപ്പിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ഇതിലൂടെ ടൂറിസത്തെയും പ്രാദേശിക സാമ്പത്തിക വളർച്ചയെയും പ്രോത്സാഹിപ്പിക്കാനാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. മലിനീകരണമില്ലാത്ത ഇലക്ട്രിക് ഫെറികളും, ആധുനികവൽക്കരിച്ച ടെർമിനലുകളുമായിരിക്കും ഉപയോഗിക്കുക.
ഹരിത് നൗക മാർഗ്ഗനിർദ്ദേശ പ്രകാരം പാസഞ്ചർ ഫെറികൾക്കായി ഇലക്ട്രിക് കറ്റമരനുകൾ വാങ്ങുന്നതുൾപ്പെടെ നിരവധി പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് കേന്ദ്രം ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വാരണാസിയിലും അയോധ്യയിലും ഓരോ ഇലക്ട്രിക്ക് കറ്റമരനുകൾ സർവീസ് ആരംഭിച്ചുകഴിഞ്ഞു. മഥുരയിലും ഗുവാഹത്തിയിലും ആറെണ്ണം കൂടി ഉടനെത്തും. വാട്ടർ മെട്രോ പദ്ധതികൾ വികസിപ്പിച്ചുകൊണ്ട് നഗര ജലഗതാഗത സംവിധാനം ശക്തിപ്പെടുത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം.