ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെ മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജ് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. ബിജെപി നേതാക്കൾക്കൊപ്പമാണ് പിസി ജോർജ് കോടതിയിലെത്തിയത്.
നിയമം പാലിക്കുമെന്നും താൻ കീഴടങ്ങാൻ ആണ് വന്നതെന്നും ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കോട്ടയം ജില്ലാ സെക്ഷൻ കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. രണ്ടുതവണ ജോർജിന്റെ വീട്ടിൽ പോലീസ് എത്തിയെങ്കിലും നോട്ടീസ് കൈമാറാനായില്ല. പോലീസ് അറസ്റ്റ് നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ടു ദിവസത്തെ സാവകാശം ജോർജ് തേടിയിരുന്നു. തിങ്കളാഴ്ച ഹാജരാകാം എന്നാണ് പോലീസിനെ അറിയിച്ചിരുന്നതെങ്കിലും കോടതിയിൽ കീഴടങ്ങുകയായിരുന്നു
ജനുവരി 6ന് ഒരു ചാനൽ ചർച്ചയിൽ പിസി ജോർജ് നടത്തിയ മത വിദ്വേഷ പരാമർശത്തിനെതിരെ ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ് മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പകൾ ചുമത്തി ഈരാറ്റുപേട്ട പൊലീസ് പിസി ജോർജിനെതിരെ കേസെടുത്തത്.