ബിഷപ്പ് ജെറോം ഗുഡ് സമരിറ്റൻ പുരസ്കാരം മരണാനന്തര ബഹുമതിയായി മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക്. കൊല്ലം രൂപത മെത്രാൻ പോൾ ആൻ്റണി മുല്ലശ്ശേരി പിതാവാണ് പുരസ്കാരം പ്രഖ്യാപിച്ചത്. കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാൻ ബിഷപ്പ് ജെറോം മരിയ ഫെർണാണ്ടസിൻ്റെ സ്മരണാർഥം ഏർപ്പെടുത്തിയതാണ് നാലാമത് ഗുഡ് സമരിറ്റൺ പുരസ്കാരം.
വെള്ളിയാഴ്ച കൊല്ലം ബിഷപ്പ് കത്തലാനി സെൻ്ററിൽ നടക്കുന്ന അവാർഡ്‌ദാന ചടങ്ങ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. പുരസ്കാരം ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾക്ക് കൈമാറും. 1937 മുതൽ 1978 വരെ 41 വർഷം കൊല്ലം ബിഷപ്പായിരുന്നു ജെറോം മരിയ ഫെണാണ്ടസ്. സഭയെ ആധുനിക കാലഘട്ടത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ മുഖ്യ പുരോഹിതനായിരുന്നു ജെറോം മരിയ ഫെണാണ്ടസ്. മുപ്പത്തിയാറമത്തെ വയസ്സിൽ കൊല്ലത്തെ ബിഷപ്പായി സ്ഥാനമേറ്റു. അന്നദ്ദേഹം ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായിരുന്നു. അദ്ദേഹത്തിൻ്റെ ശ്രമഫലമായി നിരവധി സ്ഥാപനങ്ങൾക്ക് തുടക്കമിട്ടു. ഫാത്തിമ മാതാ നാഷണൽ കോളേജ്, കർമ്മല റാണി ട്രയിനിങ്ങ് കോളേജ്, കൊട്ടിയം ഭാരത് മാതാ ഐ.ടീ.ഐ., ജ്യോതി നികേതൻസ് വുമൺസ് കോളേജ്, ബെൻസിജർ ആശുപത്രി, നഴ്സിംഗ് കോളേജ് എന്നിവ അവയിൽ ചിലതാണ്. 1992 ഫെബ്രുവരി 27ന് അദ്ദേഹം അന്തരിച്ചു.