പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി(ജെപിസി) നിര്‍ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ ശേഷമാണ് പുതുക്കിയ ബില്‍ അംഗീകരിച്ചത്. വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ പുതുക്കിയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.
ബില്ലില്‍ പ്രതിപക്ഷ എംപിമാര്‍ നിര്‍ദേശിച്ച എല്ലാ ഭേദഗതികളും ഒഴിവാക്കിയെങ്കിലും ബിജെപിലെയും മറ്റ് എന്‍ഡിഎ സഖ്യകക്ഷികളുടെയും അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇസ്ലാം മത പാരമ്പര്യം പ്രകാരം വഖഫ് എന്നാല്‍ മുസ്ലീങ്ങൾ തങ്ങളുടെ സമുദായത്തിന്റെ നന്മക്കായി നല്‍കുന്ന ജീവകാരുണ്യപരമായതോ അല്ലെങ്കില്‍ മതപരമായതോ ആയ സംഭാവനകളാണ്. അത്തരം സ്വത്തുക്കള്‍ വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ പാടില്ല. അത് ദൈവത്തിന്റേതാണെന്നാണ് കരുതപ്പെടുന്നത്. ഈ സ്വത്തുക്കളില്‍ ഭൂരിഭാഗവും പള്ളികള്‍, മദ്രസകള്‍, ശ്മശാനങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിനായാണ് ഉപയോഗിക്കുന്നത്.
വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഉള്ള പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിനായി 1995ലെ വഖഫ് നിയമം ഭേദഗതി ചെയ്യാനാണ് ബില്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വ്യക്തമാക്കുന്നു.
വഖഫ് ഭേദഗതി ബില്‍ 2024ന് ഏകീകൃത വഖഫ് മാനേജ്‌മെന്റ്, ശാക്തീകരണം, കാര്യക്ഷമത, വികസനം (യുഎംഇഇഡി-UMEED) എന്ന പേര് നല്‍കാനാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
വഖഫ് ബോര്‍ഡുകളുടെയും സ്വത്തുക്കളുടെയും നിയന്ത്രണവും കാര്യക്ഷമതയും വര്‍ധിപ്പിക്കുക, ശാക്തീകരണം, വികസനം, ഫലപ്രദമായ ഭരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന വിശാലമായ ലക്ഷ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ പേര് എന്ന് സംയുക്ത പാര്‍ലമെന്ററി സമിതി ശുപാര്‍ശയില്‍ പറഞ്ഞു.
ബില്ലിലെ പ്രധാന ഭേദഗതികള്‍
1. മുസ്ലിം സ്ത്രീകളുടെ ശാക്തീകരണവും വഖഫ് മാനേജ്‌മെന്റിലെ പങ്കാളിത്തവും ഉറപ്പാക്കുന്നതിന് സംസ്ഥാന വഖഫ് ബോര്‍ഡുകളിലും (സെക്ഷന്‍ 14) കേന്ദ്ര വഖഫ് കൗണ്‍സിലിലും (സെക്ഷന്‍ 9) രണ്ട് മുസ്ലീം സ്ത്രീകളെ അംഗങ്ങളായി ഉള്‍പ്പെടുത്തുന്നത് തുടരും.
2. സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ മുസ്ലിം ഒബിസി വിഭാഗത്തില്‍ നിന്ന് ഒരു അംഗത്തെ ഉള്‍പ്പെടുത്തും. അത് വിശാലമായ പ്രതിനിധ്യം ഉറപ്പാക്കുന്നു (സെക്ഷന്‍ 14)
3. അഘഖാനി, ബോറ സമുദായങ്ങള്‍ക്കായി അവരുടെ വ്യത്യസ്തമായ മതപരമായ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് പ്രത്യേക വഖഫ് ബോര്‍ഡുകള്‍ സ്ഥാപിക്കാവുന്നതാണ് (സെക്ഷന്‍ 13)
4. വഖഫ് അലാല്‍ ഔലാദില്‍ (കുടുംബ വഖഫുകള്‍) സ്ത്രീകളുടെ അനന്തരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടും. സ്ത്രീകളായ അവകാശികള്‍ക്ക് അവരുടെ അവകാശപ്പെട്ട വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമെ ഒരു വഖഫിന് സ്വത്ത് സമര്‍പ്പിക്കാന്‍ കഴിയൂ (സെക്ഷന്‍ 3എ (2))
5. തര്‍ക്കത്തിലോ സര്‍ക്കാരിന്റെ ഉടമസ്ഥതയിലോ ഉള്ള സ്വത്ത് ഒഴികെ ഉപഭോക്താവ് രജിസ്റ്റര്‍ ചെയ്ത വഖഫ് അങ്ങനെ തന്നെ തുടര്‍ന്നും അംഗീകരിക്കപ്പെടും (സെക്ഷന്‍3(r))
6. ഈ നിയമം ആരംഭിക്കുന്നത് മുതല്‍ വഖഫ് സംബന്ധമായ എല്ലാ കേസുകള്‍ക്കും ലിമിറ്റേഷന്‍ ആക്ട് ബാധമാകും. പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം ഉറപ്പാക്കാനും കോടതി വ്യവഹാരങ്ങള്‍ നീണ്ടുനില്‍ക്കുന്നത് തടയുകയും ചെയ്യും (സെക്ഷന്‍ 107)
7. വഖഫ് സ്വത്തുക്കളുടെ മുഴുവന്‍ വിവരങ്ങളും പോര്‍ട്ടല്‍ വഴി ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ അവതരിപ്പിക്കും.
8. വഖഫ് ബോര്‍ഡുകള്‍ ആറ് മാസത്തിനുള്ളില്‍ ഒരു കേന്ദ്ര പോര്‍ട്ടലില്‍ എല്ലാ വഖഫ് സ്വത്തുക്കളുടെയും വിശദാംശങ്ങള്‍ അപ് ലോഡ് ചെയ്യണം.
9. ഒരു സര്‍ക്കാര്‍ സ്വത്ത് വഖഫ് ആണെന്ന് അവകാശപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത കളക്ടര്‍ റാങ്കിന് മുകളിലുള്ള ഒരു ഉദ്യോഗസ്ഥന്‍ നിയമപ്രകാരം അന്വേഷണം നടത്തും. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ അത്തരം സര്‍ക്കാര്‍ സ്വത്തുക്കള്‍ വഖഫ് ആയി കണക്കാക്കില്ല (സെക്ഷന്‍ 3സി)
10. വഖഫിന് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതും എന്നാല്‍ ട്രസ്റ്റ് നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നതുമായ മുസ്ലീം ട്രസ്റ്റുകളെ 1995ലെ വഖഫ് നിയമത്തില്‍ നിന്ന് ഒഴിവാക്കും. ഇത് നിയമപരമായ സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും (സെക്ഷന്‍ 2A)
11. വഖഫ് എന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ വഖഫ് അലാല്‍ ഔലാദില്‍ നിന്നുള്ള വരുമാനം വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍, അനാഥര്‍ എന്നിവരെ പിന്തുണയ്ക്കാനായി ഉപയോഗിക്കാവുന്നതാണ് (സെക്ഷന്‍ 3(r)(iv))
12. അന്തിമ തീരുമാനമെടുക്കുന്നത് ട്രിബ്യൂണലായിരിക്കുമെന്നത് നീക്കം ചെയ്തിരിക്കുന്നു. ട്രിബ്യൂണലിന്റെ തീരുമാനം ലഭിച്ച് 90 ദിവസത്തിനുള്ളില്‍ പരാതിയുള്ള ഏതൊരു വ്യക്തിക്കും ഹൈക്കോടതിയില്‍ അപ്പീല്‍ പോകാവുന്നതാണ്.
വഖഫ് സ്വത്തുക്കളുടെ ഓൺലൈൻ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ പോർട്ടൽ വഴിയായിരിക്കും നൽകുക.