കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ യതീഷ് ചന്ദ്ര കേരളത്തിലേക്ക് തിരിച്ചെത്തുന്നു. കർണാടകയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കിയാണ് യതീഷ് കേരളത്തിലേക്ക് മടങ്ങുന്നത്. അദ്ദേഹത്തിന് സംസ്ഥാന സർക്കാർ പുതിയ നിയമനം നൽകിയിട്ടുണ്ട്. ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി എസ് പിയായിട്ടാണ് നിയമനം.2021ലാണ് യതീഷ് ചന്ദ്ര കർണാടകയിലേക്ക് ഡെപ്യൂട്ടേഷനിൽ പോയത്. കെഎപി നാലാം ബറ്റാലിയൻ മേധാവിയായിരിക്കെയായിരുന്നു ഇത്. പിന്നീട് ബെംഗളൂരു സിറ്റി ഡെപ്യൂട്ടി കമ്മീഷണറായി അദ്ദേഹം ചുമതലയേറ്റു.
കേരളത്തിൽ സർവീസിൽ ഇരിക്കുന്നതിനിടെ നിരവധി വിവാദങ്ങളിൽ യതീഷ് ചന്ദ്ര ഉൾപ്പെട്ടിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന 2015ൽ ഇടതുപക്ഷത്തിന്റെ ഉപരോധ സമരത്തിനെതിരെ യതീഷ് ചന്ദ്ര ലത്തിച്ചാർജ് നടത്തിയത് വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.എറണാകുളം പുതുവൈപ്പിനിൽ സമരക്കാരായ സ്ത്രീകളും കുട്ടികളുമടങ്ങുന്നവർക്കെതിരെ ലാത്തിവീശിയതും വിവാദമായിരുന്നു. പരിക്കേറ്റ കുട്ടി ബാലാവകാശ കമ്മീഷനിൽ പരാതി പരാതി നൽകുകയും ചെയ്തു.2020ല്‍ കോവിഡ് നിയന്ത്രിക്കാനുള്ള ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്ര ഏത്തമിടീച്ചത് വിവാദമായിരുന്നു. നടപടി തെറ്റായിരുന്നെന്നും പൊറുക്കണമെന്നും മനുഷ്യാവകാശ കമ്മീഷനോട് കേരള പൊലീസ് ക്ഷമാപണം നടത്തിയിരുന്നു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ നിലനിന്നിരുന്ന സമയത്ത് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പൊൻ രാധാകൃഷ്ണനെ തടഞ്ഞതും മുഖാമുഖം നിന്ന് ചോദ്യം ചെയ്തതും വിവാദമായിരുന്നു. അന്ന് നിലയ്ക്കലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു യതീഷ് ചന്ദ്ര.