വയനാട്: തലപ്പുഴ ടൗണിലെ ഗ്രാൻഡ് സൂപ്പര്‍ മാര്‍ക്കറ്റ് കത്തിനശിച്ച സംഭവത്തില്‍ കടയുടമ വാളാട് കൊത്തറ കൊപ്പര വീട്ടില്‍ മുഹമ്മദ് റൗഫ് (29) അറസ്റ്റിൽ. തലപ്പുഴ പൊലീസാണ് റൗഫിനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് തലപ്പുഴ ടൗണിലുള്ള ഗ്രാൻഡ് സൂപ്പർ മാർക്കറ്റിനു തീപിടിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‍നിരക്ഷാ സേനയും പൊലീസും ചേർന്നാണ് നാട്ടുകാരുടെ സഹായത്തോടെ തീയണച്ചത്. തീപ്പിടിത്തത്തിൽ സൂപ്പർ മാർക്കറ്റിന്റെ മൂന്നുകടമുറികൾ പൂർണമായും കത്തിനശിച്ചിരുന്നു. മാനന്തവാടി അഗ്നിരക്ഷാനിലയത്തിൽനിന്നുള്ള മൂന്നു യൂണിറ്റുകളും കല്പറ്റയിൽനിന്നെത്തിയ ഒരു യൂണിറ്റും ചേർന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്.
അവസരോചിതമായി പ്രവർത്തിച്ചതിലൂടെ വൻ ദുരന്തമാണ് അന്ന് ഒഴിവായതും. തീ പടരുന്നത് ഒഴിവാക്കിയെങ്കിലും കനത്തചൂടിൽ ബാങ്കിലെ എസി, ഇലക്‌ട്രോണിക് ഉപകരണങ്ങൾ തുടങ്ങിവയ്ക്ക് കേടുപാടുസംഭവിച്ചിരുന്നു. ഏകദേശം ഇരുപതുലക്ഷം രൂപ നഷ്ടം സംഭവിച്ചതായി കാണിച്ചാണ് കെട്ടിടയുടമകളിലൊരാൾ പോലീസിനെ സമീപിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തീപ്പിടിത്തതിൽ റൗഫിന്റെ പങ്ക് വ്യക്തമായത്. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായാണ് സൂപ്പര്‍ മാര്‍ക്കറ്റ് കത്തിച്ചതെന്ന് ഉടമ പൊലീസിനു മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.