ഇന്ത്യയിൽ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും പ്രവർത്തിക്കാൻ സ്വാതന്ത്ര്യമില്ലെന്ന് പറയുന്ന പാശ്ചാത്യ സർവേകളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ അക്കാദമീഷ്യനും സോഷ്യോളജിസ്റ്റുമായ സാൽവദോർ ബാബോൺസ്. വി-ഡെം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡെമോക്രസി റിപ്പോർട്ട് 2024ൽ ഇന്ത്യയെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഏകാധിപത്യ രാജ്യമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമപ്രവർത്തകരോട് ചോദിച്ചാൽ ഇത്തരത്തിലുള്ള അഭിപ്രായമല്ല ഉണ്ടാവുകയെന്ന് ഉറപ്പാണെന്ന് സിഎൻഎൻ ന്യൂസ് 18ൻെറ റൈസിങ് ഭാരത് ഉച്ചകോടിയിൽ സംസാരിക്കവേ ബാബോൺസ് പറഞ്ഞു.
സ്വീഡനിലെ ഗോതൻബെർഗ് യൂണിവേഴ്സിറ്റിയിലാണ് വി ഡെം ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. ഇത് യൂറോപ്പിലെ ആധികാരികമായ ഗവേഷണ സ്ഥാപനമാണെങ്കിലും മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് അവർ നടത്തിയ സർവേയുടെ പഠനരീതി തെറ്റായിരുന്നുവെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ 18 ശതമാനം മനുഷ്യർ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിടുത്തെ പകുതിയോളം ജനങ്ങളും ഏകാധിപത്യത്തിന് കീഴിലാണ് ജീവിക്കുന്നതെന്ന് വി ഡെം സർവേയിൽ പറയുന്നു.
രാഷ്ട്രീയ സൈദ്ധാന്തികരും ഇന്ത്യയിലെ റാഡിക്കൽ മാർക്സിസ്റ്റ് വെബ്സൈറ്റ് മാധ്യമപ്രവർത്തകരുമെല്ലാമാണ് പലപ്പോഴും ഇത്തരത്തിലുള്ള നുണകൾ പടച്ചുവിടുന്നത്. ഫീൽഡിൽ ജോലി ചെയ്യുന്ന പ്രിന്റ് , ടെലിവിഷൻ, ഡിജിറ്റൽ മാധ്യമപ്രവർത്തകരോട് അഭിപ്രായം ചോദിച്ചാണ് സർവേകൾ തയ്യാറാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ ജനാധിപത്യവുമായി ബന്ധപ്പെട്ടുള്ള വി ഡെം സർവേ റിപ്പോർട്ട് കഴിഞ്ഞ മാസമാണ് പ്രസിദ്ധീകരിച്ചത്.
വളരെ വികലമായ ഒരു സ്റ്റാറ്റിസ്റ്റിക്കൽ പഠനരീതിയിലൂടെയാണ് ഇവർ ജനാധിപത്യത്തെ മനസ്സിലാക്കിയിരിക്കുന്നത്. രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടോ, എല്ലാവർക്കും വോട്ട് ചെയ്യാൻ അനുവാദമുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് സർവേയിൽ ചോദിക്കുന്നത്. ഉദാഹരണത്തിന് വിയറ്റ്നാമിൽ മികച്ച രീതിയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നാണ് ഇവരുടെ വിലയിരുത്തൽ. എന്നാൽ അവിടെ ഒരൊറ്റ രാഷ്ട്രീയ പാർട്ടിക്ക് മാത്രമേ പ്രവർത്തന സ്വാതന്ത്ര്യമുള്ളൂവെന്ന കാര്യം ഇവരുടെ പരിഗണനയിൽ വരുന്നേയില്ല. ഈ സർവേ എത്രത്തോളം തെറ്റായ രീതിയിലാണ് കാര്യങ്ങളിൽ വിലയിരുത്തുന്നതെന്ന കാര്യം വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“മാധ്യമ സ്വാതന്ത്ര്യത്തിന്റെ റാങ്കിങ്ങിൽ ഇന്ത്യ ഹോങ്കോങ്ങിനും 20 റാങ്ക് താഴെയാണ് ഈ സർവേയിൽ വരുന്നതെന്ന കാര്യം അത്ഭുതപ്പെടുത്തുന്നതാണ്. വി ഡെം സർവേയിൽ ഇന്ത്യക്ക് 110ാം റാങ്കാണ് നൽകിയിരിക്കുന്നത്. പണ്ട് സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന ഹോങ്കോങ്ങിലെ മാധ്യമസ്ഥാപനങ്ങളെല്ലാം ഇന്ന് വൻ തിരിച്ചടിയാണ് നേരിടുന്നത്. പുതിയ ദേശീയ സുരക്ഷാനിയമം വന്നതിന് ശേഷം അവിടുത്തെ നിരവധി മാധ്യമങ്ങളാണ് അടച്ചുപൂട്ടിയതെന്ന കാര്യം വി ഡെം സർവേ വിസ്മരിക്കുന്നു. ഹോങ്കോങ്ങിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി എതിർസ്വരം ഉന്നയിക്കുന്ന മാധ്യമസ്ഥാപനങ്ങളെയെല്ലാം അടിച്ചമർത്തുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള ഹോങ്കോങ്ങിനും 20 റാങ്ക് താഴെയാണ് ഇന്ത്യ വരുന്നതെന്ന് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല.” ബാബോൺസ് പറഞ്ഞു.
ഇന്ത്യയിൽ റാഡിക്കൽ മാർക്സിസ്റ്റ് മാധ്യമപ്രവർത്തകർ ജോലി ചെയ്യുന്ന ചില സ്ഥാപനങ്ങൾ അവർക്ക് താൽപര്യമുള്ള രീതിയിലാണ് കാര്യങ്ങളെ വളച്ചൊടിക്കുന്നത്. ഇന്ത്യയിലെ മാധ്യമപ്രവർത്തകർ തന്നെയാണ് രാജ്യത്തെ മോശമാക്കി കാണിക്കുന്നതെന്ന് ഓർക്കണം. അവരാണ് ഈ സർവേയിൽ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.