മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിർണായക ദിനം. വിഷയം രാവിലെ സുപ്രീംകോടതിയിൽ ഉന്നയിക്കാൻ ആംആദ്മി പാർട്ടി നീക്കം ആരംഭിച്ചു. അറസ്റ്റിനെതിരെ ബി.ജെ.പി. ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധിക്കാൻ ആം ആദ്മി പാർട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ത്യ സഖ്യത്തിലെ പാർട്ടികളൂം അതിരൂക്ഷ വിമർശനവുമായി രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ലെഫ്റ്റനന്റ് ഗവർണറെ സമീപിച്ചിട്ടുണ്ട്.
കെജ്‌രിവാൾ ഇഡിയുടെ ഒമ്പത് സമൻസുകൾ ഒഴിവാക്കിയിരുന്നു. അവ പാലിക്കാത്തതിന് ഇന്ത്യൻ ശിക്ഷാനിയമ വകുപ്പുകൾ പ്രകാരം രണ്ട് കേസുകൾ ഫയൽ ചെയ്തിരുന്നു എന്നാണ് വിവരം.
എക്സൈസ് നയം നടപ്പിലാക്കുന്നതിൽ പ്രതിയും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളും സഹപ്രവർത്തകരും തമ്മിലുള്ള ചില വാട്ട്‌സ്ആപ്പ് സംഭാഷണങ്ങളുടെയും ഫേസ്‌ടൈം കോളുകളുടെയും വിശദാംശങ്ങളുൾപ്പെടെയുള്ള തെളിവുകൾ ഡൽഹി സർക്കാരിലെ ചില മുതിർന്ന കാബിനറ്റ് മന്ത്രിമാരുടെ കൂട്ടുകെട്ടിനെ സൂചിപ്പിക്കുന്നുവെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.
2022ൽ ചീഫ് സെക്രട്ടറി നരേഷ് കുമാർ ലെഫ്റ്റനൻ്റ് ഗവർണർ (എൽ-ജി) വിനയ് കുമാർ സക്‌സേനയ്ക്ക് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഡൽഹിയിലെ എക്‌സൈസ് നയ അഴിമതി ആരോപണം ഉയർന്നു വന്നത്.
അഞ്ച് പേജുള്ള റിപ്പോർട്ടിൽ, നയരൂപീകരണത്തിലെ നടപടിക്രമങ്ങളിലെ വീഴ്ചകളെക്കുറിച്ച് സൂചനയുണ്ട്.
കേസ് സിബിഐ ഏറ്റെടുക്കുകയും ഫെബ്രുവരിയിൽ സിസോദിയയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ വശം പരിശോധിക്കാൻ അന്വേഷണം പിന്നീട് ഇഡി ഏറ്റെടുത്തു.
എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) സംഘം വ്യാഴാഴ്ച വൈകിട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യാൻ അദ്ദേഹത്തിൻ്റെ വസതിയിലെത്തി. മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് നാലഞ്ചു ഫോണുകളും രണ്ട് ടാബ്‌ലെറ്റുകളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്.
മദ്യനയ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അയച്ച സമൻസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിന് അറസ്റ്റിൽ നിന്നുള്ള ഇടക്കാല സംരക്ഷണം ഡൽഹി ഹൈക്കോടതി നിഷേധിച്ച് മണിക്കൂറുകൾക്ക് ശേഷമായിരുന്നു അറസ്റ്റ്.