തിരുവനന്തപുരം: രാത്രി 9 മണി കഴിഞ്ഞും മദ്യം വാങ്ങാൻ ആളെത്തിയാൽ നൽകണമെന്ന പുതിയ നിർദേശവുമായി ബവ്കോ. നിലവിൽ രാവിലെ 10 മുതൽ 9 മണി വരെയാണ് ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം. എന്നാൽ ഇനിമുതൽ വരിയിൽ അവസാനം നിൽക്കുന്ന ആളുകൾക്ക് വരെ മദ്യം നൽകണമെന്നാണ് പുതിയ നിർദേശത്തിൽ പറയുന്നത്. ഇത് സംബന്ധിച്ച വിവരം ഇന്നലെയാണ് ഔലെറ്റ് മാനേജർമാർക്ക് ലഭിച്ചത്. ഇതോടെ ഇനിമുതൽ പ്രവർത്തനസമയം കഴിഞ്ഞും ക്യൂവില്‍ ആളുണ്ടെങ്കിൽ ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കേണ്ടിവരും.
പുതിയ ഉത്തരവ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ ബവ്കോ ഔട്ട്ലെറ്റുകളിൽ രാത്രി ഒൻപതുമണിക്ക് ശേഷവും മദ്യം വിൽക്കുന്ന സാഹചര്യം ഉണ്ടാകും. സംസ്ഥാനത്തെ എല്ലാ ബവ്കോ ഔട്ട്ലെറ്റുകളിലും ഉത്തരവ് ബാധകമാണ്. ഷോപ്പ് ഇൻസെന്റീവ് വർദ്ധിപ്പിക്കണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം ഇതുവരെയും കോർപ്പറേഷൻ അംഗീകരിച്ചിട്ടില്ല. ഇതിനിടയിലാണ് പ്രവർത്തന സമയത്തിലെ പുതിയ പരിഷ്കാരം കൊണ്ടുവന്നിരിക്കുന്നത്. സാദാ ഔട്ട്ലെറ്റുകൾക്ക് പുറമേ പ്രീമിയം ഔട്ട്ലെറ്റുകൾക്കും നിലവിലെ ഉത്തരവ് ബാധകമാണ്. ഉപഭോക്താക്കൾ എത്തുമ്പോൾ പലപ്പോഴും സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി മദ്യം ലഭിക്കാത്തവരുടെ എണ്ണം കൂടുന്നു എന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണം എന്നാണ് ബവ്ക്കോയുടെ വിശദീകരണം.