വധുവും ബന്ധുക്കളും വിവാഹം ഉറപ്പിച്ച വരന് പകരം വിവാഹപന്തലിലെത്തിയത് വരനേക്കാള്‍ 20 കൂടുതലുള്ള ആള്‍. ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിവാഹം റദ്ദാക്കി. വിവാഹത്തിനായി ബരാത്ത് ഘോഷയാത്രയോടെ വരന്‍ വധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് ചതി മനസ്സിലായത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. ഉത്തരേന്ത്യയില്‍ വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വരനും ബന്ധുക്കളും സുഹൃത്തുക്കളും വധുവിന്റെ വീട്ടിലേക്ക് പോകുന്ന ആഘോഷപൂര്‍വ ചടങ്ങിന് ബരാത്ത് എന്നാണ് പറയുക. നൃത്തവും സംഗീതവും ആഘോഷങ്ങളുമെല്ലാം അടങ്ങിയതാണ് ഈ ബരാത്ത് ഘോഷയാത്ര. റായ്ബറേലിയിലെ രഘന്‍പൂര്‍ ഗ്രാമവാസിയായ സുനില്‍ കുമാറിന്റെ സഹോദരിക്ക് വേണ്ടി നടത്തിയ വിവാഹ ആഘോഷങ്ങളാണ് അവസാന നിമിഷം റദ്ദാക്കിയത്. ഝജ്ജാര്‍ ജില്ലയിലെ ജുജ്‌നു ഗ്രാമത്തില്‍ നിന്നാണ് ബരാത്ത് സംഘമെത്തിയത്. എന്നാല്‍, ബരാത്ത് സംഘത്തെ സ്വീകരിക്കുന്നതിനിടെ വരന്‍ തങ്ങള്‍ വിവാഹം ഉറപ്പിച്ച ആളല്ലെന്ന് വധുവിന്റെ വീട്ടുകാര്‍ക്ക് സംശയം തോന്നുകയായിരുന്നു.
തുടര്‍ന്ന് വരന്റെ കൂട്ടരെ വധുവിന്റെ ബന്ധുക്കള്‍ ചോദ്യം ചെയ്തപ്പോള്‍ സത്യം പുറത്തു വരികയായിരുന്നു. പാനിപ്പറ്റ് സ്വദേശിയായ 20കളിലുള്ള യുവാവുമായാണ് വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍, ബരാത്ത് സംഘത്തിനൊപ്പമെത്തിയയാള്‍ക്ക് 40 വയസ്സ് പ്രായമുണ്ടായിരുന്നു. കൂടാതെ ഇയാള്‍ ഝജ്ജാര്‍ സ്വദേശിയുമായിരുന്നു.
തുടര്‍ന്ന് വധുവിന്റെ വീട്ടുകാരുടെ ചോദ്യം ചെയ്യലില്‍ നേരത്തെ വിവാഹം ഉറപ്പിച്ച വരന്റെ കാല് അപകടത്തില്‍ ഒടിഞ്ഞതായും തുടര്‍ന്ന് വിവാഹം ഇത്തരത്തില്‍ ക്രമീകരിക്കുകയായിരുന്നുവെന്നും വിവാഹ ദല്ലാളുമാര്‍ അവകാശപ്പെട്ടു. എന്നാല്‍, ഈ വിശദീകരണം വധുവിന്റെ കുടുംബത്തിന് സ്വീകാര്യമായിരുന്നില്ല. ഉടന്‍ തന്നെ അവര്‍ ഈ വിവരം പോലീസിനെ വിളിച്ച് അറിയിച്ചു.
ഉടന്‍ സംഭവസ്ഥലത്തെത്തിയ പോലീസ് വ്യാജ വരനെയും ദല്ലാളുമാരയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. ദല്ലാളുമാര്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും തെറ്റായ വിവരങ്ങള്‍ നല്‍കിയതായും സുനില്‍ കുമാര്‍ ആരോപിച്ചു. വിവാഹവുമായി മുന്നോട്ട് പോകാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ, അന്വേഷണത്തോട് സഹകരിക്കുമെന്നും അവര്‍ അറിയിച്ചു.
സംഭവത്തില്‍ വ്യാജ വരനെയും രണ്ട് ദല്ലാളുമാരെയും അറസ്റ്റു ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.