ജൈവ സമ്പന്നതയുടെയും കാർഷിക സസ്യങ്ങളുടെയും അപൂർവ്വ കാഴ്‌ചകൾ ഉള്ള തളിപ്പറമ്പ് കരിമ്പത്തെ ജില്ലാ കൃഷിത്തോട്ടം വിനോദ സഞ്ചാര പട്ടികയിലേക്ക് ഇടം പിടിക്കുന്നു. 56.35 ഹെക്‌ടറിൽ പരന്നു കിടക്കുന്ന തോട്ടം ഇന്ത്യയിലെ ഏറ്റവും പഴയ ഫാമുകളിൽ ഒന്നാണ്. 120 വർഷങ്ങൾക്ക് മുൻപാണ് സുഗന്ധ വ്യജ്ഞനങ്ങളുടെ ഗവേഷണത്തിനായി തോട്ടം തുടങ്ങിയത്. പിന്നീട് ഇങ്ങോട്ട് തോട്ടം ഉയർച്ചയുടെ പടവുകൾ കയറി. ഒരു കാർഷിക സംസ്കാരം തന്നെ സന്ദർശകർക്കായി തോട്ടത്തിൽ കരുതിവച്ചിരിക്കുന്നു.
ഗുണനിലവാരമുള്ള നടീൽ വസ്‌തുക്കൾ ഉത്പാദിപ്പിക്കുന്നതിന് സഹായകമാവുക എന്ന ലക്ഷ്വത്തിലൂന്നി ഇതിനകം മൂന്ന് ലക്ഷത്തോളം കുരുമുളക് തൈകളുടെ ഉത്പാദനമാണ് തോട്ടത്തിൽ നടന്നത്. പന്നിയൂർ 1 മുതൽ 10 വരെയുള്ള പന്നിയൂർ കുരുമുളക്, വിജയ്, ശുഭകര, മലബാർ എക്‌സൽ, ശ്രീകര എന്നിങ്ങനെ വ്യത്യസ്തമായവ തോട്ടത്തിൽ ഉണ്ട്. മുട്ടൻ വരിക്ക, തേൻവരിക്ക, ഹണി ഡ്യൂ ഗംലസ് ജാക്ക്, ജെ- 33 എന്നീ ചക്ക ഇനങ്ങളുടെ ബഡ്ഡിനങ്ങൾ, ചന്ദ്രക്കാരൻ, എച്ച് 151, അൽഫോൻസ ബനീഷ്യൻ, നീലം, മല്ലിക തുടങ്ങിയ മാവിനങ്ങളുടെ ഗ്രാഫ്റ്റ് തൈകൾ എല്ലാം കർഷകർക്ക് ലഭ്യമാകുന്നതിനായി തോട്ടത്തിൽ ഒരങ്ങുന്നു.
ഓണത്തിന് ഒരു മുറം പച്ചക്കറി ഒരുക്കുന്നതിനായി ഒരു ഹെക്‌ടർ സ്ഥലത്ത് പാവൽ, പടവലം, താലോലി വെള്ളരി, കുമ്പളം, മത്തൻ, ചീര എന്നിവയുടെ വിത്ത് ഉത്പാദിപ്പിക്കാൻ തുടക്കമായി. സംയോജിത കൃഷിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കരിമ്പം ഫാം, കാർബൺ ന്യൂട്രൽ ഫാം ആയി പരിവർത്തിക്കും. ഇതിന്‍റെ ഭാഗമായി ഇന്ത്യൻ തേനീച്ചയുടെയും ചെറുതേനീച്ചയുടെയും കോളനികൾ സ്ഥാപിച്ച് തേൻ ഉത്പാദനവും ആരംഭിച്ചുകഴിഞ്ഞു. ഹണി ഡ്രോപ്‌സ് കരിമ്പം എന്ന പേരിൽ തേൻ വിൽപനയും പ്രാവർത്തികമാക്കും. വികസനത്തിന്‍റെ പാതയിലെ കരിമ്പം ഫാമിൽ ടൂറിസം നടപ്പാക്കുന്ന ഏറ്റവും പുതിയ പദ്ധതിക്കും തുടക്കമായി.
തളിപ്പറമ്പ് എം എൽ എയുടെ വികസന ഫണ്ട് ഉപയോഗിച്ച് ജൈവ വൈവിദ്ധ്യ കേന്ദ്രത്തിലൂടെയുള്ള മനോഹരമായ നടപ്പാതയുടെയും ഓപ്പൺ തിയേറ്ററിന്‍റേയും പാർക്കിൻ്റെയും പ്രവർത്തി പുരോഗമിക്കുന്നു.