Wednesday, March 19, 2025

HomeNewsഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് ഭരണത്തലവനടക്കം മുന്നൂറിലധികംപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് ഭരണത്തലവനടക്കം മുന്നൂറിലധികംപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

spot_img
spot_img

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നതിനുശേഷം ഇസ്രായേല്‍ നടത്തിയ ഏറ്റവും ശക്തമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കവിഞ്ഞതായി റിപ്പോർട്ട്. ബന്ദികളുടെ മോചനം സംബന്ധിച്ച ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ സൈന്യം ശക്തമായ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ മേധാവി ഇസാം അൽ ഡാളിസ് കൊല്ലപ്പെട്ടതായി ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ആഭ്യന്തര മന്ത്രാലയ മേധാവി മഹ്മൂദ് അബു വത്ഫ, ആഭ്യന്തര സുരക്ഷാ സേവനത്തിന്റെ ഡയറക്ടർ ജനറൽ ബഹ്ജത്ത് അബു സുൽത്താൻ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് പറയുന്നു. ഗാസ സിറ്റി, ഖാന്‍ യൂനുസ്, റാഫ, ഗാസ മുമ്പിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സ്‌ഫോടനശബ്ദം കേട്ടുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ഡിഫന്‍സ്‌ഫോഴ്‌സസ് (ഐഡിഎഫ്) വ്യക്തമാക്കി. ഗാസയ്ക്ക് സമീപമുള്ള എല്ലാ സ്‌കൂളുകളും അടയ്ക്കാന്‍ ഇസ്രായേല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് വിസമ്മതിക്കുകയും അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിനിധിയും മധ്യസ്ഥരും മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ നിരസിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടു. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളുടെയും മോചനം എന്ന ഉറച്ച ലക്ഷ്യത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്ന് ഐഡിഎഫും വ്യക്തമാക്കിയിട്ടുണ്ട്.

സമീപകാല ആക്രമണങ്ങൾക്ക് മുമ്പ്, കഴിഞ്ഞ രണ്ടാഴ്ചയായി ഇസ്രായേൽ ഭക്ഷണവും, മരുന്നും, ഇന്ധനവും, മറ്റ് സാധനങ്ങളും തടഞ്ഞുവച്ചിരുന്നു. അതിനിടെ, യുദ്ധം പുനരാരംഭിച്ചതിലൂടെ ബന്ദികളെ ബലികൊടുക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി. ‘വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ പൂര്‍ണ ഉത്തരവാദി നെതന്യാഹുവാണ്. ഇതോടെ ഗാസയിലുള്ള തടവുകാരുടെ വിധി എന്താകുമെന്ന് ആര്‍ക്കുമറിയാത്ത സ്ഥിതിയായി’ – ഹമാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഒന്നിലധികം കാരണങ്ങൾ കൊണ്ടാണ് ഇസ്രായേൽ-ഹമാസ് സമാധാന ചർച്ചകൾ പരാജയപ്പെട്ടത്. കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിച്ചതാണ് ഒന്നാമത്തെ കാരണം. ഇത് വെടിനിർത്തൽ കരാർ തകരുന്നതിനും ഗാസയിൽ ഇസ്രായേലി വ്യോമാക്രമണങ്ങൾ പുനരാരംഭിക്കുന്നതിനും കാരണമായി.

2023 ഒക്ടോബർ 7നാണ് ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചത്. ഹമാസ് ഇസ്രായേലിനെതിരെ ആയിരക്കണക്കിന് റോക്കറ്റുകൾ വിക്ഷേപിക്കുകയും ഇസ്രായേൽ പ്രദേശത്തേക്ക് നുഴഞ്ഞുകയറ്റം നടത്തുകയും ചെയ്തു. ഗാസയ്ക്ക് സമീപമുള്ള ഇസ്രായേലി പട്ടണങ്ങളിൽ ഹമാസ് ഭീകരർ ആക്രമണം നടത്തി, സാധാരണക്കാർ ഉൾപ്പെടെ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്തു.

പിന്നാലെ ഇസ്രായേൽ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും വൻ വ്യോമാക്രമണങ്ങൾ നടത്തുകയും ചെയ്തു. ഹമാസിന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെ ഗാസയിൽ കര ആക്രമണം നടത്തുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments