ചെന്നൈ: തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈയെയും മുതിര്‍ന്ന നേതാവ് തിമിഴിസൈ സൗന്ദര്‍രാജനെയും പരസ്യമായി വിമർശിച്ചതിനെ തുടർന്ന് രണ്ട് നേതാക്കളെ ബിജെപിയിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. പാർട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരിലാണ് നടപടി. തമിഴ്നാട് ബിജെപിയിൽ സുപ്രധാന ചുമതല വഹിച്ചിരുന്ന കല്യാൺ രാമനെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കുകയും ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
ഒബിസി വിഭാഗം ജനറൽ സെക്രട്ടറിയായിരുന്ന ട്രിച്ചി സൂര്യയെ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും മാറ്റി നിർത്തിയതായും ഇന്ത്യ ടുഡെ റിപ്പോർട്ടു ചെയ്തു. ഇരു നേതാക്കളും പാർട്ടി അച്ചടക്കം ലംഘിച്ചുവെന്നും അതുവഴി പാർട്ടിക്ക് അപകീർത്തി വരുത്തിയെന്നുമാണ് ബിജെപിയുടെ വിശദീകരണം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, അണ്ണാമലൈയുടെ നേതൃത്വത്തെയും അദ്ദേഹത്തിൻ്റെ ‘വാർ റൂമി’നെയും രൂക്ഷമായി വിമർശിച്ച് കല്യാണ്‍ രാമൻ രംഗത്തെത്തിയിരുന്നു. അണ്ണാമലൈയുടെ പ്രവർത്തന ശൈലിയെയും തീരുമാനങ്ങൾക്കെതിരെയുമാണ് അദ്ദേഹം പ്രധാനമായും വിമർശനം ഉന്നയിച്ചത്. എന്നാൽ, കൃത്യമായ തെളിവുകളില്ലാതെയാണ് സംസ്ഥാന നേതൃത്വത്തെയും പാർട്ടി പ്രവർത്തകരെയും കുറിച്ച് കല്യാണ്‍ രാമൻ സോഷ്യൽ മീഡിയയിൽ അപവാദം പ്രചരിപ്പിക്കുന്നതെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
ഈയടുത്ത് നൽകിയ അഭിമുഖങ്ങളിൽ ട്രിച്ചി സൂര്യയും മുതിർന്ന ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജനെ വിമർശിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിരുന്നു. നിലവിൽ ഈ രണ്ടു നേതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കരുതെന്നും പാർട്ടി ഭാരവാഹികളോടും പ്രവർത്തകരോടും പാർട്ടി നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്.
ചില പാർട്ടി അംഗങ്ങൾ സ്വന്തം നേതാക്കളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും യൂട്യൂബ് ചാനലുകളിലും വിമർശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിന് അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും ബി.ജെ.പിയുടെ കോർ കമ്മിറ്റി യോഗത്തിന് ശേഷം അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു.