‘കാർത്തുമ്പി’ എന്ന പേര് മിക്ക മലയാളികളും കേട്ടത് തേന്മാവിൻ കൊമ്പത്ത് എന്ന മോഹൻ ലാൽ ചിത്രത്തിലൂടെ ആവാം. ശോഭന അവതരിപ്പിച്ച ആ ചിത്രത്തിലെ നായികയുടെ പേര്. എന്നാൽ ആ ചിത്രം റീലീസ് ചെയ്ത് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ വീണ്ടും ശ്രദ്ധയിൽ വരികയാണ് ‘കാർത്തുമ്പി’ എന്ന പേര്. മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെക്കുറിച്ച് പരാമർശിച്ചതോടെ, അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ നിന്നുമിറങ്ങുന്ന വർണക്കുടകൾ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സംരഭകത്വത്തിൻ്റെ മാതൃകയായി അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രശംസകൾ പ്രദേശവാസികൾക്ക് പുതിയ ഉണര്‍വാണ് സമ്മാനിച്ചിരിക്കുന്നത്.
അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളെ സ്വയം പര്യാപ്തതയുള്ളവരാക്കാൻ വേണ്ടി ആരംഭിച്ച സംരംഭമായിരുന്നു ‘കാര്‍ത്തുമ്പി കുടകൾ. 2014 ലാണ് അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തമ്പ് എന്ന സാമൂഹ്യ സംഘടന കുടകളുടെ നിർമ്മാണം ആരംഭിച്ചത്. തമ്പ് പ്രസിഡണ്ട് രാജേന്ദ്രപ്രസാദിൻ്റെ നേതൃത്വത്തിലായിരുന്നു പദ്ധതി നടപ്പിലാക്കിയത്. വിവിധ ഊരുകളിലെ അൻപതോളം പേരെ പരിശീലനത്തിനായി തിരഞ്ഞെടുത്തു. ഇതിൽ പത്ത് പേർ ചേർന്ന് ആയിരം കുടകൾ നിർമ്മിച്ചു.
സംരംഭത്തിനായി ഒരു ലക്ഷം രൂപയായിരുന്നു ആദ്യ മുടക്ക് മുതൽ.സംഘടനകള്‍ വഴിയും വായ്പകളിലൂടെയുമാണ് ഇത് സ്വരൂപിച്ചത്. തുടക്കം തന്നെ നല്ല സ്വീകരണമാണ് കാർത്തുമ്പി കുടകൾക്ക് ലഭിച്ചത്. സർക്കാരിൻ്റെ പിന്തുണയോടെ വിവിധ സ്ഥാപനങ്ങളിൽ വില്പന നടത്തി. പ്രധാനമായും മൂന്നു തരത്തിലുള്ള കുടകളാണ് ഇപ്പോഴുണ്ടാക്കുന്നത്. കറുപ്പ്, ചുവപ്പ്, ഇളം നീല എന്നീ നിറങ്ങളില്‍. 350 രൂപയ്ക്കായിരുന്നു കുട വിറ്റത്.
ഓരോ തൊഴിലാളിയും പ്രതിദിനം 20-30 കുടകൾ വരെ നിർമ്മിക്കുന്നു. ഒരു ദിവസം 600-800 രൂപ നിരക്കിലാണ് വേതനം. വിവിധ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ നിലവിൽ 350-390 രൂപയ്ക്കാണ് കുടകൾ വിൽക്കുന്നത്. ഈ വർഷം, 360 സ്ത്രീകൾക്ക് കുട നിർമ്മാണത്തിൽ പരിശീലനം നൽകി തമ്പ് അതിൻ്റെ സ്വാധീനം വിപുലീകരിച്ചു. 50 സ്ത്രീകൾ കുട നിർമ്മാണത്തിൽ സജീവമായി ഏർപ്പെട്ടു. വാർഷികാടിസ്ഥാനത്തിൽ 15,000 ത്തോളം കുടകൾ നിർമ്മിക്കുന്നുണ്ടെങ്കിലും, വിപണനത്തിന് പണമില്ലാത്തതിനാൽ കഴിഞ്ഞ വർഷം വിൽപ്പന 12,000 ആയി കുറഞ്ഞു. ഈ മഴക്കാലത്ത് 15,000-20,000 കുടകൾ വിൽക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കൂട്ടായ്മ. മഴക്കാലത്തിന് രണ്ട് മാസം മുമ്പ്, മുംബൈയിൽ നിന്ന് അസംസ്കൃത വസ്തുക്കൾ ലഭിച്ചതിന് ശേഷമാണ് സ്ത്രീകൾ തങ്ങളുടെ വീടുകളില്‍ കുടകൾ നിർമ്മിക്കാൻ തുടങ്ങിയത്.