ഡേറ്റിംഗിനായി എത്തിയ യുവാവിനെതിരെ വ്യാജ പരാതി നല്‍കിയ സംഭവത്തില്‍ 18കാരി അറസ്റ്റില്‍. യുഎസിലെ അയോവ സ്വദേശിയാണ് തന്റെ ആദ്യ ഡേറ്റിനെത്തിയ യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ നോക്കിയത്.
ജൂണ്‍ 16നാണ് തോമസ് എന്ന 18കാരി ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവുമായി ഡേറ്റിംഗിന് പോകാന്‍ തീരുമാനിച്ചത്. വീട്ടിലേക്ക് യുവാവ് എത്തിയതോടെ തോമസ് പരിഭ്രമിക്കാന്‍ തുടങ്ങി. ആ സമയം ഡേറ്റിന് പോകാന്‍ യുവതി മാനസികമായി തയ്യാറല്ലായിരുന്നു.
സത്യം യുവാവിനോട് പറയുന്നതിന് പകരം യുവതി പോലീസിനെ വിളിക്കുകയായിരുന്നു. യുവാവ് തന്റെ മുന്‍കാമുകനാണെന്നും തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും യുവതി പോലീസിനോട് പറഞ്ഞു. ഇയാളുടെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണെന്നും ഇയാൾ ചവിട്ടുകയും കുത്തുകയും ചെയ്തതായും പോലീസിനോട് നുണ പറഞ്ഞു.
ഇതോടെ പോലീസ് യുവാവിന് നേരെ തിരിഞ്ഞു. എന്നാല്‍ താന്‍ യുവതിയെ ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പ് വഴിയാണ് പരിചയപ്പെട്ടതെന്നും ഒരാഴ്ചത്തെ പരിചയം മാത്രമെ തനിക്കുള്ളുവെന്നും യുവാവ് പറഞ്ഞു. അതിനാവശ്യമായ തെളിവുകളും യുവാവ് ഹാജരാക്കി.
എന്നാല്‍ യുവാവുമായി രണ്ട് വര്‍ഷത്തോളം പരിചയമുണ്ടെന്ന രീതിയിലാണ് തോമസ് പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞത്. സ്‌നാപ് ചാറ്റിലൂടെ തങ്ങള്‍ സംസാരിച്ചിരുന്നതായും യുവതി പറഞ്ഞു. എന്നാല്‍ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ യുവതി പറയുന്നതെല്ലാം കള്ളമാണെന്ന് പോലീസിന് ബോധ്യപ്പെട്ടു.
യുവതിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മണിക്കൂറോളമാണ് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ വെച്ചത്.
പിന്നീട് ഡേറ്റിംഗിന് പോകാന്‍ താന്‍ തയ്യാറല്ലായിരുന്നുവെന്നും അതുകൊണ്ടാണ് ഇത്തരമൊരു കഥ കെട്ടിച്ചമച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.