വീട് കുത്തി തുറന്ന് ഒന്നരലക്ഷത്തോളം രൂപയുടെ മോഷണം നടത്തിയ ശേഷം വീട്ടുകാര്‍ക്ക് കള്ളന്റെ ക്ഷമാപണകുറിപ്പ്. വീട്ടിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ ഒരുമാസത്തിനകം തിരികെ നൽകാമെന്നാണ് കള്ളൻ കത്തിൽ പറഞ്ഞിരിക്കുന്നത്.
തമിഴ്‌നാട്ടിലെ മേഘനാപുരത്താണ് സംഭവം. വിരമിച്ച അധ്യാപകനായ സെല്‍വിന്റെ വീട്ടിലാണ് മോഷണം നടന്നത്. ജൂൺ 17 ന് ഇദ്ദേഹവും ഭാര്യയും ചെന്നൈയിൽ താമസിക്കുന്ന മകനെ കാണാൻ പോയപ്പോഴായിരുന്നു കവർച്ച.
വീട് വൃത്തിയാക്കാനായി ജോലിക്കാരി എത്തിയപ്പോഴാണ് വീട് കുത്തിതുറന്ന് മോഷണം നടന്നതായി അറിഞ്ഞത്. ഇവർ ഉടൻ ഈ വിവരം ഗൃഹനാഥനെ അറിയിക്കുകയും ചെയ്തു.
ഉടന്‍ തന്നെ സെല്‍വിന്‍ വീട്ടിലെത്തി. തുടര്‍ന്നുള്ള പരിശോധനയില്‍ 60,000 രൂപയും 12 ഗ്രാം സ്വര്‍ണാഭരണങ്ങളും ഒരു ജോഡി വെള്ളി പാദസരവും വീട്ടില്‍ നിന്ന് മോഷണം പോയതായി കണ്ടെത്തി. ഏകദേശം ഒന്നര ലക്ഷം രൂപയുടെ മോഷണമാണ് നടന്നത്. തുടർന്ന് വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കള്ളൻ എഴുതിവെച്ച കത്ത് ലഭിച്ചത്.
“എന്നോട് ക്ഷമിക്കൂ. ഞാൻ ഇത് ഒരു മാസത്തിനുള്ളിൽ തിരികെ നൽകും. എൻ്റെ വീട്ടിലെ ഒരാൾക്ക് സുഖമില്ലാത്തതിനാലാണ് ഞാൻ ഇത് ചെയ്യുന്നത്” എന്നാണ് കള്ളൻ കത്തിൽ കുറിച്ചിരിക്കുന്നത്. സംഭവത്തില്‍ മേഘനാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു