കടിച്ച പാമ്പ് വരെ ഒരു നിമിഷം വിചാരിച്ചിട്ടുണ്ടാകും എനിക്ക് എന്തിന്റെ കേടായിരുന്നുവെന്ന്. ആ അവസ്ഥയാണ് ബിഹാറിലുണ്ടായത്. ഒരു തവണ കടിച്ച പാമ്പിനെ തിരികെ രണ്ട് തവണയാണ് യുവാവ് കടിച്ചത്. യുവാവിന്റെ കടിയേറ്റ പാമ്പ് ചത്തെങ്കിലും പാമ്പ് കടിയേറ്റ യുവാവ് രക്ഷപ്പെടുകയായിരുന്നു.
ബിഹാറിലെ രജൌലി മേഖലയിൽ റെയിൽവേ പാളങ്ങൾ ഇടുന്ന ജോലിക്കിടെയാണ് റെയിൽവേ ജീവനക്കാരനായ സന്തോഷ് ലോഹാറിനെ പാമ്പ് കടിച്ചത്. വനമേഖലയ്ക്കടുത്താണ് ഈ ട്രാക്ക് നിര്‍മാണം നടക്കുന്നത്. ചൊവ്വാഴ്ച രാത്രി അത്താഴത്തിന് ശേഷം ഉറങ്ങാന്‍ തുടങ്ങുമ്പോഴാണ് പാമ്പ് കടിച്ചത്. കടിയേറ്റ ഉടനെ ഇയാൾ പാമ്പിനെ തിരികെ കടിക്കുകയായിരുന്നു. പ്രാദേശികമായി പാമ്പിനെ തിരികെ കടിച്ചാൽ വിഷമേൽക്കില്ലെന്ന വിശ്വാസത്തിലാണ് തിരികെ കടിച്ചതെന്നാണ് യുവാവ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. മിനുട്ടുകള്‍ക്കം പാമ്പ് ചത്തു. സന്തോഷ് ലോഹറിനെ കൂട്ടുകാര്‍ രജൗളി സബ് ഡിവിഷന്‍ ആശുപത്രിയിലെത്തിച്ചു. ചികില്‍സ ഫലിച്ചു. ബുധനാഴ്ച രാവിലെ സന്തോഷ് ആശുപത്രി വിട്ടു.
കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കുകയെന്ന ചൊല്ലു പോലെ കടിച്ച പാമ്പിനെ തിരിച്ചു കടിച്ചാല്‍ ജീവന്‍ രക്ഷപ്പെടുത്താം എന്നൊരു പ്രാദേശിക വിശ്വാസമുണ്ട് ലത്തേഹാറില്‍. പാമ്പിന്‍റെ വിഷം മറുകടിയിലൂടെ തിരിച്ച് പാമ്പിനു കൊടുക്കാം എന്ന ഈ വിശ്വാസത്തിന് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല.