ഗൈനക്കോളജി ഡോക്ടറെന്ന വ്യാജേന യുവതിയുമായി ബന്ധം സ്ഥാപിക്കുകയും മൂന്ന് കോടിയോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവിന് 11 വർഷവും 6 മാസവും തടവ് ശിക്ഷ വിധിച്ച് കോടതി. 2016 ലാണ് ഹോട്ടൽ ജീവനക്കാരനായ ഴാങ് ഒരു ഷോപ്പിംഗ് മാളിൽ ജോലി ചെയ്യുകയായിരുന്ന ഹുവാങ്ങിനെ പരിചയപ്പെടുന്നത്.
തുടർന്ന് ആറ് വർഷത്തോളം താൻ ഒരു പ്രമുഖ ആശുപത്രിയിലെ ഡോക്ടറാണെന്നാണ് ഴാങ് യുവതിയോട് പറഞ്ഞത്. ഇക്കാലയളവിൽ ഇയാൾ ഹുവാങിൽ നിന്നും നിക്ഷേപങ്ങൾക്കെന്ന പേരിൽ മൂന്ന് കോടിയോളം രൂപ തട്ടിയെടുക്കുകയും ആ പണം ചൂതാട്ടത്തിനും കടങ്ങൾ വീട്ടാനും ഉപയോഗിക്കുകയും ചെയ്തു. ജോലി സ്ഥലത്ത് വച്ച് ഴാങിനെ കാണണമെന്ന് ഹുവാങ് പലതവണ പറഞ്ഞെങ്കിലും ജോലിയിലെ തിരക്കുകളും മറ്റും പറഞ്ഞ് ഴാങ് ഒഴിവായി.
കൊടുത്ത പണം തിരികെ നൽകാത്തത്തിനാൽ ഇരുവരുടെയും ബന്ധത്തിൽ ഹുവാങിന്റെ കുടുംബം സംശയം ഉന്നയിച്ചിരുന്നു. തുടർന്ന് ഹുവാങ് നേരിട്ട് ആശുപത്രിയുമായി ബന്ധപ്പെടുകയായിരുന്നു. അങ്ങനെ ഒരു ഡോക്ടർ അവിടെ ജോലി ചെയ്യുന്നില്ലെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. പ്രണയം മനോഹരമാണെങ്കിലും അതിൽ ചതികളും ഒളിഞ്ഞിരിക്കുന്നതായി ഹുവാങിന്റെ അഭിഭാഷകൻ വിചാരണ വേളയിൽ കോടതിയിൽ പറഞ്ഞു. വഞ്ചനാ കുറ്റം ചുമത്തിയാണ് ഷാങ്ഹായ് കോടതി ഴാങിന് കോടതി ശിക്ഷ വിധിച്ചത്.