തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് വേണ്ടെന്ന് സിഐടിയു. സ്റ്റേറ്റ് പെർമിറ്റാക്കിയാൽ അപകട സാധ്യത വര്‍ധിക്കുമെന്നും മറ്റ് തൊഴിലാളികളുമായി സംഘർഷത്തിന് ഇടയാക്കുമെന്നും ഉത്തരവ് പിൻവലിക്കണമെന്നും കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സംഘടന ഗതാഗത കമ്മീഷണർക്ക് നിവേദനം നൽകി.
ജില്ലാ അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ സഞ്ചരിക്കാനുള്ള അനുമതിയാണ് ആവശ്യപ്പെട്ടത്. നിലവിൽ ജില്ലാ അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ പോകാൻ മാത്രമാണ് അനുമതിയുള്ളത്. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകൾ തള്ളിയാണ് കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ യോഗത്തിലാണ് ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് നൽകാൻ തീരുമാനിച്ചത്. ഉത്തരവും പുറത്തിറക്കിയിരുന്നു.
ഓട്ടോകൾ ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പെർമിറ്റ് നിയന്ത്രിച്ചിരുന്നത്. എന്നാൽ പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് സിഐടിയും ആവശ്യപ്പെടുകയായിരുന്നു.‘ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ്’ എന്ന രീതിയിൽ പെർമിറ്റിൽ സംവിധാനം മാറ്റും. പെർമിറ്റിൽ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ് ആയി രജിസ്റ്റർ ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന നിബന്ധനയോടെയാണിത്.
ഓട്ടോറിക്ഷയ്ക്ക് ദീർഘദൂര പെർമിറ്റുകൾ അനുവദിച്ചാൽ അപകടം കൂടുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിർദേശം. ദീർഘദൂര യാത്രക്ക് ഡിസൈൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോറിക്ഷ. സീറ്റ് ബെൽറ്റ് ഉൾപ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകൾ സംസ്ഥാനത്ത് വരികയാണ്. റോഡുകളിൽ ഓട്ടോയ്ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്. അതിവേഗപാതകളിൽ പുതിയ വാഹനങ്ങൾ പായുമ്പോൾ ഓട്ടോകൾ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥ തല യോഗം വിലയിരുത്തി. അതോറിറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരും അപകട സാദ്ധ്യത ചൂണ്ടിക്കാട്ടി. എന്നാൽ ഇതെല്ലാം തള്ളിയാണ് അതോറിറ്റി തീരുമാനമെടുത്തത്.