രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ വഴിതടഞ്ഞതായി കാണിച്ച് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി (Suresh Gopi) തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. മലയാള സിനിമാ മേഖലയിൽ ഉയരുന്ന മീടൂ ആരോപണങ്ങളെക്കുറിച്ച് മന്ത്രിയുടെ പ്രതികരണം ആരാഞ്ഞപ്പോൾ, മാധ്യമപ്രവർത്തകനെ സുരേഷ് ഗോപി പിടിച്ചു തള്ളിയതായി കോൺഗ്രസ് നേതാവും വടക്കാഞ്ചേരി മുൻ എംഎൽഎയുമായ അനിൽ അക്കരയും സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയിരുന്നു.
തൃശൂർ സിറ്റി എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ആ പരാതിയിൽ ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊഴി നൽകാൻ സുരേഷ് ഗോപിയോടും അനിലിനോടും വ്യാഴാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചു. സംഭവസമയത്ത് ഉണ്ടായിരുന്ന മാധ്യമപ്രവർത്തകരിൽ നിന്നും പോലീസ് മൊഴിയെടുക്കും.
മന്ത്രിക്കും സ്റ്റാഫുകൾക്കുമെതിരെ കയ്യേറ്റ ശ്രമമുണ്ടായെന്ന പരാതിയിൽ, സുരേഷ് ഗോപിക്ക് സുരക്ഷ വർധിപ്പിക്കാൻ കേന്ദ്ര നിർദേശമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഡൽഹി പോലീസും അന്വേഷണം ആരംഭിച്ചു.