തൃശൂരിലെ രണ്ട് ക്ഷേത്രങ്ങളിൽ നടന്ന മോഷണത്തിൽ വിഗ്രഹവും സ്വർണാഭരണങ്ങളും പണവും കവർന്നു. ചാവക്കാട് പുതിയപാലത്തിന് സമീപമുള്ള നരിയംപുള്ളി ശ്രീഭഗവതി ക്ഷേത്രം, ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
നരിയംപുള്ളി ശ്രീഭഗവതി ക്ഷേത്രത്തിലെ തിടപ്പള്ളിയുടെ വാതിലിന്റെ പൂട്ട് അടിച്ചു തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്ന് വിഗ്രഹവും ആഭരണങ്ങളും കവർന്നത്. കഴിഞ്ഞ ദിവസം രാവിലെ ക്ഷേത്രത്തിലെത്തിയ കമ്മിറ്റി അംഗമാണ് മോഷണ വിവരം ആദ്യം അറിയുന്നത്. ഉടൻതന്നെ വിവരം ചാവക്കാട് പോലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അലമാര കുത്തിപ്പൊളിച്ചാണ് ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച നടത്തിയത്.
ക്ഷേത്ര ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് അലമാരയിലുണ്ടായിരുന്ന സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന കിരീടവും ശൂലവും സ്വർണമാലകളും നഷ്ടപ്പെട്ടതായി പറയുന്നു. ഏഴുപവനോളം വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്.രണ്ട് ദിവസത്തെ ക്ഷേത്രത്തിലെ വരവ് തുകയും നഷ്ടപ്പെട്ടു. ചാവക്കാട് പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു