സാമൂഹിക ക്ഷേമപെൻഷൻ അനധികൃതമായി കൈപ്പറ്റിയ 6 സർക്കാർ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. കൃഷിവകുപ്പിലെ മണ്ണ് സംരക്ഷണ വിഭാഗത്തിലെ ആറു ഉദ്യോഗസ്ഥരെയാണ് ആദ്യഘട്ട നടപടിയിൽ സസ്പെൻഡ് ചെയ്തത്. കാസർഗോഡ് ജില്ല മണ്ണ് സംരക്ഷണ ഓഫീസ് ഗ്രേഡ് 2 അറ്റൻഡർ സാജിത എ കെ, പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസ് പാർട്ട് ടൈം സ്വീപ്പർ ഷീജ കുമാരി ജി, വടകര മണ്ണ് സംരക്ഷണ ഓഫീസ് വർക്ക് സൂപ്രണ്ട് നസീദ് മുബാറക്ക്, മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസ് ഡയറക്ടറുടെ കാര്യാലയം പാർട്ടി ടൈം സ്വീപ്പർ ഭാർഗവി പി, മീനങ്ങാടി മണ്ണ് പര്യവേഷണ അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയം പാർട്ട് ടൈം സ്വീപ്പർ ലീല കെ, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലാബ് പാർട്ട് ടൈം സ്വീപ്പർ രജനി ജെ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
അനധികൃതമായി സാമൂഹികക്ഷേമ പെൻഷൻ കൈപ്പറ്റുന്ന ജീവനക്കാരുടെ വിവരങ്ങൾ നേരത്തെതന്നെ ധനവകുപ്പ് കൃഷിവകുപ്പിന് കൈമാറിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ആണ് നടപടി. മണ്ണ് പര്യവേഷണ- മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ സാജു കെ സുരേന്ദ്രനാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ ജീവനക്കാരിൽ നിന്ന് തുക തിരികെ പിടിക്കാനുള്ള തീരുമാനവും സർക്കാർ കൈക്കൊണ്ടു. 18% പലിശ അടക്കം തിരിച്ചുപിടിക്കും. നിലവിൽ കൃഷിവകുപ്പിൽ മാത്രമാണ് നടപടി ഉണ്ടായിരിക്കുന്നത്. നേരത്തെ ധനവകുപ്പിന്റെ പട്ടിക പുറത്തുവന്നപ്പോൾ തന്നെ ജീവനക്കാർക്കെതിരെ നടപടി എടുക്കാത്തതിൽ വിമർശമനമുണ്ടായിരുന്നു.
ജീവനക്കാർ ഇത് അബദ്ധത്തിൽ ചെയ്തതാണെന്ന് കരുതുന്നില്ലെന്നും തുക തിരിച്ചടയ്ക്കേണ്ടതായും നടപടികൾ നേരിടേണ്ടി വരുമെന്നും കൃഷി മന്ത്രി പി പ്രസാദ് പ്രതികരിച്ചു. ഇതെങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കുമെന്നും അന്വേഷണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.