അഹ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്‌സാൻ ജാഫ്‍രിയുടെ വിധവയും നിയമ പോരാളിയുമായ സാകിയ ജാഫ്‍രി അന്തരിച്ചു. 86 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ 11.30 തോടെ അഹമ്മദാബാദിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യമെന്ന് മകൻ തൻവീർ ജാഫ അറിയിച്ചു.
‘മനുഷ്യാവകാശ കമ്യൂണിറ്റിയുടെ അനുകമ്പയുള്ള നേതാവായ സാകിയ അപ്പ 30 മിനിറ്റ് മുമ്പ് അന്തരിച്ചു!’ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് ‘എക്‌സി’ൽ പോസ്റ്റ് ചെയ്തു.
2002ൽ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിലുണ്ടായ ഹിന്ദുത്വ ആൾക്കൂട്ട അക്രമത്തിനിടെയാണ് ഇഹ്സാൻ ജാഫ്രി കൊല്ലപ്പെട്ടത്. തുടർന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ സാകിയ നടത്തിയ നിയമ പോരാട്ടം ലോക ശ്രദ്ധയാകർഷിച്ചിരുന്നു.
മറ്റ് 68 പേർക്കൊപ്പം ജനക്കൂട്ടത്താൽ ചുട്ടുകൊല്ലപ്പെട്ട തന്റെ ഭർത്താവിന് സംരക്ഷണം നൽകുന്നതിൽ മോദി പരാജയപ്പെട്ടുവെന്ന് സാകിയ ജാഫ്രി വാദിച്ചു. മോദിയും ബി.ജെ.പിയും മന്ത്രിതല സഹപ്രവർത്തകരും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരും കലാപത്തിൽ ഗൂഢാലോചന നടത്തിയെന്നും അവർ ആരോപിച്ചു.
എന്നാൽ, മോദിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് വിചാരണ കോടതി വിധിച്ചത് സാകിയയുടെ പോരാട്ടത്തിലെ കറുത്ത അധ്യായമായി.