റമദാൻ പ്രമാണിച്ച് മുസ്ലീം സർക്കാർ ജീവനക്കാരുടെ ജോലി സമയം കുറച്ച് തെലങ്കാന സർക്കാർ. മുസ്ലീം ജീവനക്കാർക്ക് ഓഫീസുകളിൽ നിന്നോ സ്കൂളുകളിൽ നിന്നോ ഒരു മണിക്കൂർ നേരത്തെ ജോലി നിർത്തി ഇറങ്ങാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. മാർച്ച് 12 മുതൽ ഏപ്രിൽ 11 വരെ ഈ ഇളവ് ജീവനക്കാർക്ക് ലഭിക്കും. കരാർ, ഔട്ട്സോഴ്സിംഗ്, പൊതുമേഖലാ ജീവനക്കാർ എന്നിവർക്ക് ഇത് ബാധകമാണ്. തെലങ്കാന ചീഫ് സെക്രട്ടറി ശാന്തി കുമാരി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
വിശുദ്ധ റമദാന് മാസത്തിൽ വൈകുന്നേരം 4 മണിക്ക് മുസ്ലിം ജീവനക്കാർക്ക് ഓഫീസുകളിലും സ്കൂളുകളിലും ജോലി അവസാനിപ്പിച്ച് പോകാൻ അനുവാദമുണ്ട്. അതേസമയം, കേരളത്തില്‍ ഇന്ന് റമദാന് വ്രതം ആരംഭിച്ചു. ഇനിയുള്ള 30 ദിനങ്ങൾ ഇസ്ലാം മത വിശ്വാസികള്‍ക്ക് പുണ്യം തേടിയുള്ള ദിനരാത്രങ്ങളാണ്.
മാസപ്പിറ ദൃശ്യമായതിനാൽ കേരളത്തിൽ ചൊവ്വാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. പൊന്നാനിയിലാണ് മാസപ്പിറ ദൃശ്യമായത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍, സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ബുഖാരി, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, പാളയം ഇമാം സുഹൈബ് മൗലവി തുടങ്ങിയ ഖാദിമാർ റമദാൻ പിറ കണ്ടത് സ്ഥിരീകരിച്ചു.