വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ എന്‍ഡിഎ 25 സീറ്റ് നേടുമെന്ന് ന്യൂസ് 18 മെഗാ ഒപ്പീനീയന്‍ പോള്‍ ഫലം. കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഇൻഡി സഖ്യത്തിന് മൂന്ന് സീറ്റിലൊതുങ്ങേണ്ടിവരുമെന്നും സര്‍വേയില്‍ പറയുന്നു. എന്‍ഡിഎയ്ക്ക് 58 ശതമാനം വോട്ട് ലഭിക്കുമെന്നും ഇൻഡി സഖ്യത്തിന് 35 ശതമാനം വോട്ട് നേടാനാകുമെന്നും അഭിപ്രായ സര്‍വേയില്‍ പറയുന്നു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകള്‍ നേടിക്കൊണ്ട് അന്ന് സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ ബിജെപി തകര്‍ത്തിരുന്നു. അന്ന് കോണ്‍ഗ്രസിനും ജെഡിഎസിനും ഓരോ സീറ്റില്‍ ഒതുങ്ങേണ്ടിവരികയും ചെയ്തു. ചരിത്രത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു അന്ന് കര്‍ണാടകയില്‍ കണ്ടത്. കോണ്‍ഗ്രസ് നേതാവ് മല്ലിഖാര്‍ജുന്‍ ഖാര്‍ഗെയും ജെഡിഎസിന്റെ മുതിര്‍ന്ന നേതാവും മുന്‍പ്രധാനമന്ത്രിയുമായിരുന്ന എച്ച്ഡി ദേവഗൗഡയും തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.
51.4 ശതമാനം വോട്ടാണ് അന്ന് ബിജെപി നേടിയത്. കോണ്‍ഗ്രസിന് 31 ശതമാനം വോട്ടും ജെഡിഎസിനും 9.7 ശതമാനം വോട്ടുമാണ് ലഭിച്ചത്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 28 നിയോജകമണ്ഡലങ്ങളില്‍ 17 ഇടത്ത് വിജയിക്കാന്‍ ബിജെപിയ്ക്കായി. കോണ്‍ഗ്രസ് 9 ഇടത്തും ജെഡിഎസ് രണ്ടിടത്തുമാണ് വിജയിച്ചത്. 2018ലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ബെല്ലാരിയില്‍ പരാജയമേറ്റുവാങ്ങേണ്ടി വന്നു. ഈ സീറ്റില്‍ കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്തു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടും?
രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക ഇക്കഴിഞ്ഞ ദിവസമാണ് ബിജെപി പുറത്തുവിട്ടത്. ഇതുപ്രകാരം കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഇത്തവണ ധാര്‍വാര്‍ഡില്‍ ജനവിധി തേടും. മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ മകന്‍ ബി ഐ രാഘവേന്ദ്രയെ ഷിമോഗയില്‍ അണിനിരത്താനാണ് ബിജെപി ഉദ്ദേശിക്കുന്നത്. സിറ്റിംഗ് എംപിയായ തേജസ്വി സൂര്യ ബംഗളൂരു സൗത്തില്‍ ജനവിധി തേടും. ദക്ഷിണ കന്നഡയില്‍ കരസേനയില്‍ നിന്ന് വിരമിച്ച ബ്രിജേഷ് ചൗട്ടയായിരിക്കും മത്സരിക്കുക.
കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യവും ആകെ മാറിയിരിക്കുകയാണ്. കഴിഞ്ഞ മെയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. അതുകൊണ്ട് തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഒരുപോലെ വെല്ലുവിളി തീര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 224 സീറ്റില്‍ 135 സീറ്റും നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചില മന്ത്രിമാരെ മത്സരരംഗത്തേക്കിറങ്ങാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ മുന്നോട്ട് വരാന്‍ തയ്യാറാകാത്തത് കോണ്‍ഗ്രസിനെ വെല്ലുവിളിയിലാഴ്ത്തിയിട്ടുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
21 പ്രധാന സംസ്ഥാനങ്ങളിലെ 518 സീറ്റുകളിലെ സര്‍വേ ഫലമാണ് ന്യൂസ് 18 പുറത്തുവിട്ടിരിക്കുന്നത്. 95% ലോക്സഭാ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സര്‍വേകളില്‍ ഒന്നാണ് ഇത്. 1,18,616-ലധികം പേരില്‍ നടത്തിയ സര്‍വേ ആധാരമാക്കിയാണ് ഫലം തയാറാക്കിയിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയ സൂചനകളെക്കുറിച്ചും വോട്ടര്‍മാരുടെ നിലപാടുകളെ കുറിച്ചും പരിഗണനകളെകുറിച്ചും വെളിച്ചം വീശുന്നതാണ് സര്‍വേ. സംസ്ഥാന അടിസ്ഥാനത്തില്‍ ഓരോ മുന്നണിക്കും കിട്ടുന്ന വോട്ട്, സീറ്റ് വിഹിതങ്ങളെക്കുറിച്ച് വ്യക്തമായ വിവരമാകും പ്രേക്ഷകരിലേക്ക് എത്തുക.