രാഷ്ട്രീയ നേതാവും ഗുണ്ടാ തലവനുമായ മുഖ്താർ അൻസാരിയുടെ അന്ത്യം ജയിലിൽ. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. യുപി ബാന്ദ്ര ജയിലിലായിരുന്നു മുഖ്താർ അൻസാരി. റംസാൻ നോമ്പ് അവസാനിപ്പിച്ചതിന് ശേഷം ആരോഗ്യനില വഷളാവുകയായിരുന്നു എന്ന് ജയിൽ അധികൃതർ പറഞ്ഞു. ഉത്തർപ്രദേശിലെ മൗവില്‍ നിന്ന് അഞ്ച് തവണ വിജയിച്ച് എംഎല്‍എ ആയിട്ടുള്ള അൻസാരി 60ലധികം കേസുകളിൽ പ്രതിയാണ്. എന്നാൽ ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ ചെറുമകനായ മുഖ്താർ അൻസാരി എങ്ങനെയാണ് കുറ്റവാളിയായി മാറിയത് എന്നാണ് പലരും ഉറ്റുനോക്കുന്നത്.
ഉത്തർപ്രദേശിലെ യൂസുഫ്പൂരിൽ ജനിച്ച അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങളിലൂടെ അധികാരത്തിലേക്കുള്ള യാത്ര ഏറെ വിവാദപരവുമായിരുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് മികച്ച സംഭാവനകൾ നൽകിയ ഒരു കുടുംബത്തിലാണ് മുഖ്താർ അൻസാരി ജനിച്ചത്. അദ്ദേഹത്തിൻ്റെ പിതാവിന്റെ മുത്തച്ഛൻ മുഖ്താർ അഹമ്മദ് അൻസാരി ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പ്രമുഖനായിരുന്നു. 1927ൽ കോൺഗ്രസിൽ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ച ആളാണ് അദ്ദേഹം.
കൂടാതെ മുഖ്താർ അൻസാരിയുടെ മുത്തച്ഛനായ ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാൻ ഇന്ത്യൻ ആർമിയിലെ മികച്ച ഉദ്യോഗസ്ഥനും ആയിരുന്നു. 1948-ൽ പാകിസ്ഥാനുമായുള്ള പോരാട്ടത്തിനിടെ ജമ്മു കശ്മീരിലെ നൗഷേര സെക്ടറിൽ വച്ചാണ് അദ്ദേഹം മരിച്ചത്. തുടർന്ന് മരണാനന്തരം അദ്ദേഹത്തെ മഹാവീർ ചക്ര നൽകി ആദരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ മഹത്തായ ഒരു പാരമ്പര്യമുള്ള കുടുംബത്തിലെ വ്യക്തിയായിട്ടും മുഖ്താർ അൻസാരി തെരഞ്ഞെടുത്ത പാത ഇതിൽ നിന്നും വ്യത്യസ്തമായിരുന്നു.
1980-കളിലാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്കുള്ള അൻസാരിയുടെ ചുവടുവെയ്പ്പ്. തുടർന്ന് അതിവേഗം തന്നെ കുറ്റവാളികളുടെ പട്ടികയിൽ അദ്ദേഹം കുപ്രസിദ്ധി നേടി. തട്ടിപ്പ്, കൊലപാതകം, ക്രമസമാധാന ലംഘനം തുടങ്ങി നിരവധി കേസുകളിൽ ശിക്ഷയും ലഭിച്ചിട്ടുണ്ട്. 1988 ൽ ഘാസിപൂരിലെ ഭൂമി തർക്കത്തിൻ്റെ പേരിൽ സച്ചിദാനന്ദ റായിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് മുഖ്താർ അൻസാരിക്കെതിരെ ഗുരുതരമായ ആരോപണം ഉയർന്നത്. പിന്നാലെ കപിൽ ദേവ് സിംഗ്, അജയ് പ്രകാശ് സിംഗ്, രാം സിംഗ് മൗര്യ എന്നിവരുടെ കൊലപാതകങ്ങളിലുള്ള പങ്കും അദ്ദേഹത്തെ കുപ്രസിദ്ധ കുറ്റവാളിയാക്കി മാറ്റി.
എന്നാൽ ഇത്രയധികം കുറ്റങ്ങൾ ചെയ്തിട്ടും അൻസാരി രാഷ്ട്രീയത്തിലേക്ക് ചുവടുമാറി എന്നതാണ് ശ്രദ്ധേയം. 1996 മുതൽ അഞ്ച് തവണ മൗ നിയോജകമണ്ഡലത്തിൽ നിന്ന് അദ്ദേഹം നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. എങ്കിലും അൻസാരിയുടെ രാഷ്ട്രീയ ജീവിതം അദ്ദേഹത്തിന്റെ ഇരട്ടത്താപ്പായാണ് പലരും വിലയിരുത്തിയിരുന്നത്. ചിലർ അൻസാരിയെ ഒരു റോബിൻ ഹുഡായി വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയത്തിൽ അദ്ദേഹം ബഹുജൻ സമാജ് പാർട്ടിയിൽ (ബിഎസ്പി) ആയിരുന്നു ആദ്യം നിലനിന്നിരുന്നത്. അവിടെ അദ്ദേഹം പാവപ്പെട്ടവരുടെ ദൈവമായാണ് അറിയപ്പെട്ടത്. പിന്നീട് ബിഎസ്പിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം സഹോദരന്മാരുമായി ക്വാമി ഏകതാദൾ (ക്യുഇഡി) രൂപീകരിച്ചു. വർഗീയ കലാപത്തിന് പ്രേരിപ്പിച്ചും മതവികാരം മുതലെടുത്തും മുഖ്താർ അൻസാരി തന്റെ അധികാരം വ്യക്തിപരമായ നേട്ടങ്ങൾക്കായി ഉപയോഗിച്ചു എന്നും പലരും ആരോപിച്ചിരുന്നു. നിലവിൽ അൻസാരിയുടെ മകൻ അബ്ബാസ് അൻസാരി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പാരമ്പര്യം പിന്തുടരുന്നുണ്ട്.