ന്യൂഡൽഹി: ബൊക്കാറോ ജില്ലയിൽ സി.ആർ.പി.എഫിലെ കോബ്രാ കമാൻഡോകളും പൊലീസുമടങ്ങിയ സംഘവുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് നക്സലുകൾ കൊല്ലപ്പെട്ടു. ഇവരിൽ, തലക്ക് ഒരു കോടി രൂപ സർക്കാർ വിലയിട്ട നക്സൽ കേന്ദ്ര കമ്മിറ്റി അംഗം മഞ്ചി എന്ന വിവേക്, 25 ലക്ഷവും 10 ലക്ഷവും വിലയിട്ടിരുന്ന അരവിന്ദ് യാദവ്, സഹേബ്രാം മജ്ഹി എന്നിവരും ഉൾപ്പെടുന്നു. ലാൽപാനിയ പ്രദേശത്തെ ലുഗു കുന്നുകളിൽ തിങ്കളാഴ്ച പുലർച്ചെയാണ് വെടിവെപ്പ് നടന്നതെന്ന് അധികൃതർ അറിയിച്ചു.
കൊല്ലപ്പെട്ടവർ നിരവധി കേസുകളിലെ പ്രതികളാണ്. സംഭവസ്ഥലത്തുനിന്നും ആയുധങ്ങൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ വടക്കൻ ചോട്ടനാഗ്പൂർ മേഖലയിലെ നക്സൽ സംഘങ്ങളെ തുടച്ചുനീക്കിയതായി ഡി.ജി.പി അനുരാഗ് ഗുപ്ത പറഞ്ഞു. സംസ്ഥാനത്ത് അവശേഷിക്കുന്ന നക്സലുകളോട് കീഴടങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു. അയൽ സംസ്ഥാനമായ ഛത്തിസ്ഗഢിൽ ഈ വർഷം ഏറ്റുമുട്ടലുകളിൽ 140ലധികം മാവോവാദികളാണ് കൊല്ലപ്പെട്ടത്.