മുംബൈ: 2024ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാറായിരിക്കും രാജ്യം ഭരിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും എൻ.സി.പി പ്രസിഡന്റ് ശരത് പവാറും ജൂണ്‍ 12ന് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് റാവത്തിന്റെ പ്രസ്താവന.
400 മുതല്‍ 450 സീറ്റുകളിലെങ്കിലും പ്രതിപക്ഷം പൊതുസ്ഥാാനാര്‍ഥിയെ നിര്‍ത്തണമെന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ നിര്‍ദേശത്തേയും അദ്ദേഹം സ്വാഗതം ചെയ്തു. ചിദംബരം പറഞ്ഞത് സത്യമാണ്.450 സീറ്റുകളിലെങ്കിലും പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ രാജ്യത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം തന്നെ മാറുമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഒരുമിച്ച് വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്ന് ചിദംബരം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 400 മുതല്‍ 450 വരെ സീറ്റിലെങ്കിലും പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താൻ കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തിരുന്നു.