ഡെറാഡ്യൂണ്‍: സ്വകാര്യ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരി(19)യുടെ കൊലപാതകക്കേസില്‍ ബി.ജെ.പി മുന്‍ നേതാവിന്റെ മകനടക്കം മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ.
കേസിലെ പ്രതികളായ പുല്‍കിത് ആര്യ, സഹായികളായ സൗരഭ് ഭാസ്‌കര്‍, അങ്കിത് ഗുപ്ത എന്നിവര്‍ കുറ്റക്കാരാണെന്ന് കോട് വാര്‍ അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജിയാണ് വിധിച്ചത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. അതേസമയം, മകളുടെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അങ്കിതയുടെ അമ്മ സോണി ദേവി ആവശ്യപ്പെട്ടു.
2022ലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലായിരുന്നു അങ്കിത ജോലി ചെയ്തിരുന്നത്. അങ്കിതയെ പുല്‍കിതും അറസ്റ്റിലായ രണ്ട് പേരും കനാലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. കനാലില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹവും കണ്ടെത്തുകയും ചെയ്തു. സംഭവത്തില്‍ പ്രകോപിതരായ ജനക്കൂട്ടം റിസോര്‍ട്ട് തകര്‍ക്കുകയും തീയിടുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നിര്‍ദേശപ്രകാരം റിസോര്‍ട്ട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയും ചെയ്തിരുന്നു.