ഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തെ തുടർന്ന് അഞ്ച് ദിവസത്തേക്ക് സർക്കാർ ഇന്‍റർനെറ്റ് നിരോധിച്ചു. ശനിയാഴ്ച രാത്രി 11:45 ഓടെയാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നത്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ഥൗബൽ, ബിഷ്ണുപൂർ, കാക്ചിങ് തുടങ്ങിയ അഞ്ച് ജില്ലകളെയാണ് നിരോധനം ബാധിക്കുന്നത്.
മെയ്‌തേയ് സംഘടനയായ അരംബായ് ടെങ്കോലിന്‍റെ നേതാവിനെ അറസ്റ്റ് ചെയ്തതതിൽ പ്രദേശങ്ങളിലുണ്ടായ സംഘർഷത്തെതുടർന്നാണ് സർക്കാറിന്‍റെ നീക്കം. ആംരംഭായ് തെങ്കോലിന്റെ നേതാവ് കനാന്‍ സിങ്ങിനെയാണ് അറസ്റ്റ് ചെയ്തതിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇദ്ദേഹത്തെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു.
സാമൂഹിക വിരുദ്ധർ വിദ്വേഷ പരാമർശങ്ങൾ, ചിത്രങ്ങൾ, വിഡിയോകൾ എന്നിവ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ വഴി പ്രചരിപ്പിക്കുന്നത് പ്രദേശങ്ങളിൽ പ്രകോപനമുണ്ടാക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്ന് ആഭ്യന്തര സെക്രട്ടറി എൻ.അശോക് കുമാർ പറഞ്ഞു. ഉത്തരവ് ലംഘിക്കുന്നതായി കണ്ടെത്തിയാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും നിർദ്ദേശത്തിൽ മുന്നറിയിപ്പുണ്ട്. പൗരന്മാർ അധികാരികളുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.