ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജരേഖ കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് സ്ഥിരജാമ്യം അനുവദിച്ച് സുപ്രീംകോടതി.
ടീസ്റ്റയ്ക്ക് ജാമ്യം നിഷേധിക്കുകയും ഉടനടി കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്ത ഗുജറാത്ത് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഗുജറാത്ത് ഹൈക്കോടതി നിരീക്ഷണം തലതിരിഞ്ഞതും പരസ്പരവിരുദ്ധവുമാണെന്ന് വിലയിരുത്തിക്കൊണ്ടാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ , ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
“ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പുറപ്പെടുവിച്ച ഉത്തരവ് വിചിത്രമാണെന്ന് പറയേണ്ടി വന്നതില്‍ വേദനയുണ്ട്. ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ തീര്‍ത്തും തലതിരിഞ്ഞതും പരസ്പരവിരുദ്ധവുമാണ്. ഒരു വശത്ത്, കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണോയെന്ന് തീരുമാനിക്കുന്നത് സിആര്‍പിസി 439 പ്രകാരം തന്റെ അധികാരപരിധിക്ക് അതീതമാണെന്ന് ജഡ്ജി പറയുന്നു. മറുവശത്ത് റയീസ് ഖാന്റെയും മറ്റ് സാക്ഷികളുടെയും സത്യവാങ്മൂലങ്ങളുണ്ടെന്ന് പറഞ്ഞ് ഹര്‍ജിക്കാരിയെ ഏതാണ്ട് കുറ്റക്കാരിയെന്ന് വിധിക്കുന്നു. ഇതാണ് ഇതിലെ വൈരുദ്ധ്യം. ഒരുവശത്ത് പരിഗണിക്കില്ലെന്നും മറുവശത്ത് കുറ്റക്കാരിയെന്നും പറയുന്നു,” കോടതി നിരീക്ഷിച്ചു.
ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുതെന്ന വ്യവസ്ഥയ്ക്ക് വിധേയമായി ജാമ്യം അനുവദിച്ചു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ ടീസ്റ്റയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.