ന്യൂഡൽഹി: എയർടെൽ ഉപഭോക്താക്കളായ ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ ചോർത്തിയെന്ന അവകാശവാദവുമായി ഹാക്കർ രംഗത്ത്. സെൻസൻ (xenZen)എന്നു പേരുള്ള ഹാക്കറാണ് 37.5 കോടി ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ ചോർത്തിയെന്ന് അവകാശപ്പെട്ടത്. ഡാർക്ക് വെബിൽ ഇതു സംബന്ധിച്ച വിവരങ്ങൾ വിൽപനയ്ക്കു വച്ചിട്ടുണ്ടെന്നുമാണ് അവകാശ വാദം.
എന്നാൽ ഇത്തരത്തിലുള്ള ഒരു സംഭവവും നടന്നിട്ടില്ലെന്നാണ് എയർടെൽ പ്രതിനിധികൾ പറയുന്നത്. ജൂണിൽ നടന്നുവെന്നു പറയപ്പെടുന്ന ഒരു തരത്തിലുള്ള വിവരം ചോർത്തലും തങ്ങളുടെ സംവിധാനത്തിൽ സംഭവിച്ചിട്ടില്ലെന്നും എയർടെൽ ഉറപ്പു പറയുന്നു.
തങ്ങളുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള ആരോപണങ്ങളെന്നും എയർടെൽ അധികൃതർ വിശദീകരിച്ചു. ഡാർക്ക് വെബിൽ നടക്കുന്ന അനധികൃത ഇടപാടുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന ഡാർക്ക് വെബ് ഇൻഫോർമർ എന്ന എക്സ് പേജിലാണ് ആദ്യം ഇതിനെക്കുറിച്ചുള്ള വാർത്തകൾ പ്രത്യക്ഷപ്പെട്ടത്.