ന്യൂഡല്‍ഹി: യോഗ്യതയില്ലാത്ത പൈലറ്റുമാര്‍ വിമാനം പറത്തിയതിനെത്തുടര്‍ന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ പങ്കുല്‍ മാത്തൂര്‍ ട്രെയിനിംഗ് ഡയറക്ടര്‍ മനീഷ് വാസവദ എന്നിവര്‍ക്ക് യഥാക്രമം 6 ഉം 3 ലക്ഷം രൂപ പിഴ ചുമത്തി.ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ട പൈലറ്റിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ്യക്തമാക്കി.
ജൂലൈ 10ന് എയര്‍ലൈന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഒന്നിലധികം ലംഘനങ്ങള്‍ നടന്നതായി കണ്ടെത്തുകയായിരുന്നു. ജൂലൈ 22 ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനെത്തുടര്‍ന്നാണ് നടപടി.
അടുത്തിടെയായി നിരവധി പരാതികളാണ് എയർ ഇന്ത്യയ്‌ക്കെതിരെ ഉയർന്നത്.സമയക്രമം പാലിക്കാത്തതും മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ അടിക്കടി റദ്ദാക്കുന്നതുമാണ് കൂടുതൽ പരാതിക്ക് ഇടയാക്കിയത്.ജീവനക്കാരുടെ കുറവ്, സാങ്കേതിക തകരാർ തുടങ്ങിയവയാണ് ഇതിന് കാരണങ്ങളായി പറഞ്ഞിരുന്നത്.അടിക്കടി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചതോടെ യാത്രക്കാർ എയർ ഇന്ത്യയിൽ നിന്ന് അകന്നു.സ്വകാര്യ വിമാനക്കമ്പനികളെയാണ് ആഭ്യന്തര യാത്രയ്ക്കുൾപ്പടെ ഇപ്പോൾ യാത്രക്കാർ ആശ്രയിക്കുന്നത്.