ന്യൂഡൽഹി: ഗുജറാത്തിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ഹിമാചൽ പ്രദേശിനൊപ്പം ഗുജറാത്തിലെയും വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്ര പാണ്ഡെയും വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
നവംബർ അഞ്ച്, പത്ത് തീയതികളിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. ഒന്നാം ഘട്ടത്തിൽ നവംബർ 14 വരെയും രണ്ടാം ഘട്ടത്തിൽ 17 വരെയും പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 15, 18 തീയതികളിൽ നടക്കും. 17, 21 തീയതികൾ വരെ പത്രിക പിൻവലിക്കാം. ഇത്തവണ ഗുജറാത്തിൽ ആകെ 4.9 കോടി വോട്ടർമാർ വോട്ടെടുപ്പിൽ പങ്കെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. ഇതിൽ 3,24,422 പേർ പുതിയ വോട്ടർമാരാണ്.