വളർത്തുനായയെ ലിഫ്റ്റിൽ കയറ്റുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കത്തിന് പിന്നാലെ സ്ത്രീയെ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ മർദിച്ചു. നോയിഡയിലെ സെക്ടർ 108 പാർക്ക് ലൗറിയേറ്റ് സൊസൈറ്റിയിലാണ് സംഭവം. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനായ ആർ പി ഗുപ്തയാണ് നായയുമായി ലിഫ്റ്റിൽ നിന്നിറങ്ങാതിരുന്നതിന് സ്ത്രീയെ മർദിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ നോയിഡ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവരം പുറംലോകം അറിയുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. റിട്ട. ഉദ്യോഗസ്ഥരായ ഇരുവരും നായയുടെ ഉടമയും മൊബൈൽ ഫോണുകൾ പരസ്പരം വീഡിയോ പകർത്തുന്നതിനിടെയാണ് കൈയാങ്കളിയുണ്ടായത്. റിട്ട. ഐഎഎസ് ഓഫീസറുടെ കൈയിലുണ്ടായിരുന്ന ഫോൺ സ്ത്രീ തട്ടിപ്പറിക്കുന്നതും പിന്നാലെ ഉദ്യോഗസ്ഥൻ സ്ത്രീയെ മർദിക്കുന്നതും വീഡിയോയിൽ കാണാം.
അടിയേറ്റ സ്ത്രീയുടെ ഭർത്താവെന്ന് പറയപ്പെടുന്ന വെള്ള ടി-ഷർട്ട് ധരിച്ച മറ്റൊരാൾ പിന്നാലെ അവിടെ എത്തുകയും റിട്ട. ഐഎഎസ് ഓഫീസറെ തലങ്ങും വിലങ്ങും മര്‍ദിക്കുന്നതും കാണാം.
നായയെ ലിഫ്റ്റിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ടായിരുന്നുവെന്നും പ്രാഥമിക വിവരമനുസരിച്ച് ഇരുകൂട്ടരും തമ്മിൽ കൈയാങ്കളിയിലേർപ്പെട്ടുവെന്നും ഗൗതം ബുദ്ധ നഗർ പൊലീസ് കമ്മീഷണർ എക്‌സിൽ കുറിച്ചു.
നായയുടെ ഉടമയ്ക്ക് പിഴ?
വളർത്തുനായയെ രജിസ്റ്റർ ചെയ്തില്ലെങ്കിൽ 500 രൂപ പിഴ ചുമത്തുമെന്ന് നോയിഡ അതോറിറ്റി ഒഎസ്ഡി ഇന്ദു പ്രകാശ് സിങ് പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ നായ നയം നടപ്പാക്കിയപ്പോൾ മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാക്കിയിരുന്നു. ഇതിലൂടെ അവരവരുടെ വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനുള്ള അവസാന തീയതി 2023 മാർച്ച് 30 ആയിരുന്നു. അതിനുശേഷം, ഒരു വളർത്തുമൃഗത്തെ രജിസ്റ്റർ ചെയ്യുന്നതിന് 500 രൂപ പിഴ ചുമത്തും. എല്ലാ വളർത്തുമൃഗ ഉടമകൾക്കും ഇത് നിർബന്ധമാണെന്ന് ഇന്ദു പ്രകാശ് സിങ് പറയുന്നു.