ബംഗളൂരുവിനെ ഭീതിയിലാഴ്ത്തി സ്കൂളുകളിൽ ബോംബ് ഭീഷണി സന്ദേശം. ഡിസംബർ ഒന്നിന് പുലർച്ചെ 7.04 ഓടെയാണ് ബംഗളൂരുവിലെ 60 ഓളം സ്കൂളുകളിൽ ബോംബ് ഭീഷണി മുഴക്കുന്ന ഇമെയിൽ സന്ദേശം എത്തിയത്. സ്കൂൾ അധികൃതർ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് ബോംബ് ഡിറ്റക്ഷൻ സ്ക്വാഡിന്റെ നേതൃത്വത്തിൽ സമഗ്ര പരിശോധന നടത്തിയെങ്കിലും അപകടകരമായ ഒന്നും കണ്ടെത്തിയില്ല.
ഇതൊരു വ്യാജ ഇമെയിൽ സന്ദേശമാണെന്നും, 2022 ൽ സമാനമായി 15 സ്കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെന്നും ബംഗളൂരു പോലീസ് കമ്മീഷ്ണർ ബി ദയാനന്ദ ന്യൂസ് 18 നോട് പറഞ്ഞു. ഭയക്കേണ്ട സാഹചര്യം ഇല്ലെന്നും, എല്ലാവരുടെയും സുരക്ഷ ഞങ്ങൾ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
നവംബർ 26 ന് രക്തസാക്ഷിത്വം വരിച്ചവർക്ക് വേണ്ടിയാണ് സ്കൂളുകളിൽ ബോംബ് വെച്ചിരിക്കുന്നത് എന്നാണ് ഇമെയിൽ സന്ദേശത്തിൽ പറഞ്ഞിരുന്നത്. ബോംബ് വെച്ചിരിക്കുന്ന സ്കൂളുകളുടെ പേരും ഇമെയിലിൽ നൽകിയിരുന്നു. പോലീസ് എത്തുന്നതിന് മുൻപ് തന്നെ രക്ഷിതാക്കൾ എത്തി വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്നും ഒഴിപ്പിച്ചിരുന്നു. പരിശോധനയിൽ ഒന്നും കണ്ടെത്തതിനെത്തുടർന്ന് ഇതൊരു വ്യാജ സന്ദേശമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.സ്കൂളുകളിൽ ബോംബ് സ്‌ക്വാഡിന്റെയും പോലീസ് നായ്ക്കളുടെയും സഹായത്തോടെ നടന്ന പരിശോധനയുടെ ദൃശ്യങ്ങൾ ANI ന്യൂസ് പുറത്ത് വിട്ടു. പരിശോധന പൂർത്തിയാകും വരെ സ്കൂളുകൾ അടച്ചിടുമെന്നാണ് സ്കൂൾ അധികൃതർ നൽകിയ വിവരം.
ഇത് ആദ്യമായല്ല ബംഗളൂരുവിലെ സ്കൂളുകൾക്ക് ബോംബ് ഭീഷണി മുഴക്കുന്ന ഇമെയിൽ സന്ദേശങ്ങൾ ലഭിക്കുന്നത്. 2022 ഏപ്രിൽ 8 ന് സമാനമായ രീതിയിൽ സ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. രാവിലെ 10.30 നും വൈകുന്നേരം 6 നും ഇടയിൽ പല സമയങ്ങളിലായിരുന്നു ഈ സന്ദേശങ്ങൾ. അന്നും പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടർന്ന് ഇതിൽ സൈബർ ടെററിസം വകുപ്പ് ചുമത്തി കേസെടുത്തു. ഇമെയിൽ സന്ദേശങ്ങൾ പല ഐപി അഡ്രസ്സുകളിൽ (IP Address ) നിന്നുള്ളവയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്.
2022 ജൂലൈയിലും ഇത്തരം ഒരു വ്യാജ ബോംബ് ഭീഷണി ബംഗളൂരുവിലെ നാഷണൽ ഹിൽ വ്യൂ പബ്ലിക് സ്കൂളിന് ലഭിച്ചിരുന്നു. അന്വേഷണത്തിൽ സ്കൂളിലെ വിദ്യാർത്ഥി തന്നെയാണ് ഇതിന്റെ പിന്നിലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ക്ലാസ്സ് ടെസ്റ്റ് നടക്കാതിരിക്കാൻ വേണ്ടിയാണ് താൻ ഇത് ചെയ്തതെന്നും തന്റെ അച്ഛന്റെ ലാപ്ടോപ്പാണ് ഇമെയിൽ അയക്കാൻ ഉപയോഗിച്ചത് എന്നും കുട്ടി കുറ്റ സമ്മതം നടത്തുകയും ചെയ്തു.
ഈ വർഷം ജനുവരി 6 നാണ് ബംഗളൂരുവിലെ തന്നെ മറ്റൊരു പ്രൈവറ്റ് സ്കൂളിന് സാമാനമായ ഒരു ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.1000 ഓളം വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും ഒഴിപ്പിച്ചു പരിശോധന നടത്തിയെങ്കിലും അപകടകരമായ വസ്തുക്കൾ ഒന്നും കണ്ടെത്തിയിരുന്നില്ല.
60 ഓളം സ്കൂളുകളിൽ ഭീഷണി സന്ദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ മറ്റ് സ്കൂൾ മാനേജ്മെന്റുകൾ കുട്ടികളുടെ സുരക്ഷ ഉറപ്പിക്കുന്ന നടപടികൾ കൈക്കൊണ്ടിരുന്നു.