മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്നാട്ടിൽ കനത്ത നാശം. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. കനത്ത മഴയിൽ രണ്ടുപേർ മരിച്ചു. ചെന്നൈ നഗരത്തിൽ വെള്ളം കയറിയതോടെ ജനജീവിതം സ്തംഭിച്ചു. വിമാന സർവ്വീസും വിവിധ ട്രെയിനുകളും റദ്ദാക്കി.
ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ നാളെയും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നൽകി. തമിഴ്നാടിന് പുറമെ ആന്ധ്രയും കനത്ത ജാഗ്രതയിലാണ്.
ഇ സി ആർ റോഡിൽ ചുറ്റുമതിൽ ഇടിഞ്ഞു വീണ് ഉണ്ടായ അപകടത്തില്‍ രണ്ട് ജാർഖണ്ഡ് സ്വദേശികൾ മരിച്ചു. കനത്ത മഴയിൽ വെള്ളം കയറിയതോടെ ചെന്നൈ വിമാനത്താവളം അടച്ചു. കേരളത്തിൽ നിന്നുള്ളത് അടക്കം നിരവധി ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി. കൊല്ലം -ചെന്നൈ എക്സ്പ്രെസും (16102) റദ്ദാക്കിയ ട്രെയിനുകളിൽ ഉൾപ്പെടുന്നു.
ഇതിനിടെ നേർക്കുൻട്രം വിഐടിക്കു സമീപം റോഡിൽ മുതലയെ കണ്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാഹനങ്ങൾ ഓടുന്ന റോഡിലൂടെ ഒരു മുതല മറുവശത്തേക്കു പോകുന്നതാണ് വിഡിയോയിലുള്ളത്. കാറിൽനിന്ന് ആരോ പകർത്തിയ ദൃശ്യമാണിത്. ഈ സമയത്ത് ഒരു ബൈക്ക് മുതലയുടെ സമീപത്തുകൂടി പോകുന്നതും കാണാം.