കൊച്ചി: കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിഎസ് ഡയസാണ് ജോളിയുടെ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ പ്രോസിക്യൂഷൻ ശാസ്ത്രീയതെളിവുകൾ ഹാജരാക്കാത്തതിനാൽ തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്നാണ് ജാമ്യഹർജിയിൽ ജോളി ചൂണ്ടിക്കാട്ടിയത്.
എന്നാൽ ഹർജിയിൽ വാദംകേട്ട ഹൈക്കോടതി ജോളിയുടെ വാദങ്ങള്‍ തള്ളി. ജോളി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണാ നടപടികള്‍ ആരംഭിക്കുമ്പോൾ സെഷന്‍സ് കോടതിക്ക് നീതിപൂര്‍വമായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിലെ കൂടത്തായിയില്‍ 2002നും 2016നും ഇടയിൽ നടന്ന ആറ് കൊലപാതകങ്ങളിലാണ് ജോളി മുഖ്യപ്രതിയായി റിമാൻഡിലായത്. 2019 ഒക്ടോബര്‍ നാലിനാണ് കൂടത്തായിയിലെ ഒരു കുടുംബത്തിലേത് ഉൾപ്പടെ ആറ് പേരുടെ മരണം കൊലപാതകമാണെന്ന വിവരം പുറത്തുവരുന്നത്.
വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച കൂടത്തായി പൊന്നാമറ്റം വീട്ടിൽ ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എംഎം മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈന്‍ (2) എന്നിവര്‍ കൊല്ലപ്പെട്ടെന്നാണു കേസ്.