കോട്ടയം: കടുത്തുരുത്തിയിൽ നവവധുവിനെ പറ്റിച്ച് സ്വർണം കൈക്കലാക്കി വരൻ വിദേശത്തേക്ക് മടങ്ങിപ്പോയെന്ന് പരാതി.റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് വധുവിന്‍റെ വീട്ടുകാർ കടത്തുരുത്തി പോലീസിന് പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ജനുവരി 23 നാണ് റാന്നി സ്വദേശിയായ യുവാവും കടുത്തുരുത്തി സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. റാന്നി പള്ളിയിൽ വച്ചായിരുന്നു വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ യുവാവ് യുവതിയെ കടുത്തുരുത്തിയിലെ വീട്ടിൽ കൊണ്ട് വിട്ടു. തുടർന്ന് യുവതിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ യുവാവ് വിദേശത്തേക്ക് കടന്നു കളഞ്ഞതായി മനസിലായെന്നും പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
വിവാഹസമയത്ത് സ്വർണം കൈക്കലാക്കിയെന്നും സേവ് ദ് ഡേറ്റിന്‍റെ മറവിൽ കുമരകത്തെത്തിച്ച് ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ യുവാവിനെതിരേ ഗാർഹിക പീഡനത്തിന് ഉൾപ്പെടെ പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ കുടുംബത്തിന്‍റെ പരാതിയിൽ അന്വേഷണം തുടങ്ങിയെങ്കിലും കേസിൽ അടിമുടി ദുരൂഹതെയെന്നാണ് പൊലീസ് പറയുന്നത്. അതേസമയം വിദേശത്തുള്ള യുവാവിനെ നാട്ടിൽ എത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.