കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തിന്‍റെ പേരിൽ അനുജനെ ജ്യേഷ്ഠൻ വെടിവെച്ചുകൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . കഴിഞ്ഞ ദിവസം വൈകുന്നേരമാണ് നാടിനെ ഞെട്ടിച്ച് ഇളയ സഹോദരനെ ജ്യേഷ്ഠൻ വെടിവെച്ച് കൊന്നത് . കാഞ്ഞിരപ്പളളി മണ്ണാര്‍ക്കയം കരിമ്പനാല്‍ രഞ്ജു കുര്യനാണ് സഹോദരന്‍ ജോര്‍ജ് കുര്യന്റെ വെടിയേറ്റ് മരിച്ചത്. വെടിയേറ്റ മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം കെ.ടി. മാത്യു സ്‌കറിയയും പിന്നീട് മരണത്തിന് കീഴടങ്ങി .
ഊട്ടിയിൽ ബിസിനസ് ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട രഞ്ജു കുര്യൻ.
കാഞ്ഞിരപ്പളളിയിലെ സമ്പന്നവും പ്രമുഖവുമായ പ്ലാന്റര്‍ കുടുംബത്തിൽ സ്വത്തിനെ ചൊല്ലി നടന്ന കൊലപാതകം നാടിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. സ്വത്ത് തർക്കത്തെ തുടർന്ന് ഉണ്ടായ
വഴക്കാണ് വെടിവയ്പ്പിലും മരണത്തിനും കാരണമായത് എന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ച കാഞ്ഞിരപ്പള്ളി പോലീസ് വ്യക്തമാക്കി.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിന്റെ വിവരങ്ങൾ അന്വേഷിക്കുന്നത്.
കൊലപാതകത്തിനു പിന്നാലെ ജോർജ് കുര്യനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേസമയം കൊല്ലപ്പെട്ട രഞ്ജു കുര്യന്റെയും ബന്ധു മാത്യു സ്‌കറിയയുടെയും പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ പൂര്‍ത്തിയായി. കോട്ടയം മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗത്തില്‍ നടന്ന പരിശോധനയ്ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു നല്‍കി. പരിശോധനയില്‍ രഞ്ജു കുര്യന്റെ ഹൃദയത്തിന്റെ ഭാഗത്തു നിന്ന് രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തി. മാത്യു സ്‌കറിയയുടെ തലച്ചോറില്‍ നിന്നും നെഞ്ചില്‍ നിന്നും വെടിയുണ്ട ലഭിച്ചു
ഏറെക്കാലമായി സ്വത്തുതർക്കം ഉണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. മുൻകൂട്ടി തയ്യാറാക്കി നടത്തിയ കൊലപാതകമാണോ എന്നതാണ് പോലീസ് പരിശോധിച്ചു വരുന്നത്. പെട്ടെന്നുണ്ടായ പ്രകോപനം ആണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന മൊഴി കേസിൽ അറസ്റ്റിലായ ജോർജ് കുര്യൻ പൊലീസിന് നൽകിയതായി സൂചനയുണ്ട്.
എന്നാൽ അബദ്ധത്തിൽ തോക്ക് ഉപയോഗിച്ചപ്പോൾ നടന്നതല്ല സംഭവം എന്നാണ് പൊലീസ് പ്രാഥമികമായി വിലയിരുത്തിയത്. സംഭവത്തിന് തലേന്ന് ജോർജ് കുര്യനും പിതാവും തമ്മിൽ തർക്കവും കൈയേറ്റവും ഉണ്ടായിരുന്നു . ഊട്ടിയിൽ ബിസിനസ് ചെയ്യുന്ന രഞ്ജു ഇത് ചോദിയ്ക്കാൻ എത്തിയതായിരുന്നു .
വീടിനോട് ചേർന്ന് ജോർജ് കുര്യന്റെ പേരിൽ എഴുതിക്കൊടുത്ത സ്ഥലം മറിച്ചുവിൽക്കുന്നതിനെ വീട്ടുകാർ എതിർത്തതാണ് തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് സൂചന . വീടിനോട് ചേർന്ന് കിടക്കുന്ന സ്ഥലം പ്ലോട്ടുകളായി വിൽക്കാനുള്ള ജോർജിന്റെ തീരുമാനം വീട്ടുകാർ അംഗീകരിച്ചിരുന്നില്ല.
വീടിന്റെ ഹാളിൽ ചർച്ച നടക്കുന്നതിനിടെ പ്രകോപിതനായ ജോർജ് കൈവശമുണ്ടായിരുന്ന റിവോൾവർ എടുത്ത് വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ രഞ്ജു തത്ക്ഷണം മരിച്ചു. സംഭവസമയം മാതാപിതാക്കളായ ബേബി കുര്യനും മാതാവ് റോസും തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു.
രഞ്ജുവിന്റെ ഭാര്യ: റോഷിൻ. മക്കൾ : റോസ്മേരി, റീസാ മരിയ, കുര്യൻസ് സ്കറിയ, റോസാൻ.
സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്നാണ് പോലീസ് നൽകുന്ന വിവരം