കൊല്ലം: മോഷണം പോകുമെന്ന് ഭയന്ന് പുരയിടത്തില്‍ സ്വര്‍ണവും പണവും കുഴിച്ചിട്ട ചങ്ങന്‍കുളങ്ങര സ്വദേശിനി, കുഴിച്ചിട്ട സ്ഥലം മറന്നു പോയി.
സ്വര്‍ണം മോഷണം പോയെന്ന് കരുതി പരാതി നൽകിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പുരയിടം ഉഴുതു മറിച്ച് സ്വര്‍ണം കണ്ടെടുത്തു .
ഭര്‍ത്താവിനൊപ്പം ബന്ധുവീട്ടില്‍ പോകുന്ന സമയത്താണ് ചങ്ങന്‍കുളങ്ങര സ്വദേശിനി സ്വര്‍ണം പുരയിടത്തില്‍ കുഴിയെടുത്ത് ഒളിപ്പിച്ചത്. എന്നാല്‍ തിരികെയെത്തിയപ്പോള്‍ സ്വര്‍ണവും പണവും കുഴിച്ചിട്ടത് എവിടെയാണെന്ന് ഇവര്‍ മറന്നുപോകുകയായിരുന്നു.
തുടര്‍ന്നാണ് ഇവര്‍ സ്വര്‍ണം മോഷണം പോയെന്ന് പൊലീസില്‍ പരാതി നല്‍കിയത്. പ്ലാസ്റ്റിക് കവറില്‍ സുരക്ഷിതമായി പൊതിഞ്ഞാണ് സ്വര്‍ണം പുരയിടത്തില്‍ കുഴിച്ചിട്ടത്. പൊലീസ് എത്തി പുരയിടം ഉഴുന്നു മറിച്ച് 20 പവന്‍ സ്വര്‍ണവും 15,000 രൂപയും കണ്ടെടുക്കുകയായിരുന്നു.
പഞ്ചായത്ത് അംഗം സന്തോഷ് ആനേത്തിന്‍റെ നേതൃത്വത്തിലാണ് സ്വര്‍ണം മോഷണം പോയതായി പരാതി നല്‍കിയത്. ഓച്ചിറ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുരയിടത്തില്‍ കുഴിച്ചിട്ടതാണോയെന്ന സംശയമുണരുകയായിരുന്നു. ഓച്ചിറ സ്റ്റേഷന്‍ പിആര്‍ഒ നൗഷാദ്, ഹോംഗാര്‍ഡ് സുകുമാരന്‍ എന്നിവരുടെ നേത്യത്വത്തിലാണ് പുരയിടത്തില്‍ ഉഴുതുമറിച്ച് സ്വര്‍ണം കണ്ടെടുത്തത്.