പാലക്കാട് നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. ക്ഷേത്ര കമ്മിറ്റി നൽകിയ വെടിക്കെട്ടിനുള്ള അപേക്ഷ നിരസിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി ബിജു ഉത്തരവിട്ടു. 60 ദിവസത്തിന് മുൻപ് അനുമതി തേടിയില്ലെന്ന കാരണത്തിനാലാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്ക് അസ്സെസ്മെന്‍റ് പ്ലാൻ, ഓൺ സൈറ്റ് എമർജൻസി പ്ലാൻ എന്നിവ പ്രകാരമുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങൾ ആവശ്യമാണ്. ക്ഷേത്ര കമ്മിറ്റി ഇത് കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നാണ് എഡിഎമ്മിന്‍റെ ഉത്തരവിലുള്ളത്.
വെടിക്കെട്ട് നടക്കുന്ന തീയതിക്ക് രണ്ടുമാസം മുമ്പാണ് അനുമതിക്ക് അപേക്ഷിക്കേണ്ടത്. ഇത്തരത്തിൽ അപേക്ഷിക്കാത്തതിനാല്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ നടത്താനുള്ള സമയം ലഭിക്കാത്തതുമാണ് അനുമതി നിരസിക്കാൻ കാരണം. നെന്മാറ വല്ലങ്ങി വേലക്കൊപ്പം തെന്നിലാപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം, കുന്നേക്കാട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെയും വെടിക്കെട്ടിനും അനുമതി നല്‍കിയിട്ടില്ല. വെടിക്കെട്ട് നടത്താൻ അനുമതി തേടി ഹൈകോടതിയെ സമീപിക്കുമെന്ന് നെന്മാറ ദേശം വേല കമ്മറ്റി അറിയിച്ചു.
കേരളത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടുകളിലൊന്നാണ് നെന്മാറയിലേത്. എപ്രിൽ 1,2,3 തീയതികളിലാണ് നെന്മാറ വല്ലങ്ങി വേല. ഒന്നാം തീയ്യതി വൈകിട്ട് 7.30 ണ് സാമ്പിൾ വെടിക്കെട്ട്. രണ്ടാം തീയതി വൈകീട്ട് 6.30 നും മൂന്നാം തീയതി പുലർച്ചെ 3.00 മണിക്കുമാണ് പ്രധാന വെടിക്കെട്ടുകൾ നിശ്ചയിച്ചിരിക്കുന്നത്.