തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച നാഗർകോവിൽ സ്വദേശി വി ജയബാലൻ്റെ (69) അവയവങ്ങൾ ഇനി അഞ്ചു പേരിൽ ജീവൻ്റെ തുടിപ്പേയും. ജയബാലൻ്റെ രണ്ടു വൃക്കകളും ഒരു കരളും രണ്ടു നേത്രപടലങ്ങളുമാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന രോഗികൾക്ക് നൽകിയത്.2025 മാർച്ച് ഏഴിന് നാഗർകോവിലിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്നാണ് ജയബാലനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 11-ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. നാഗർകോവിൽ ചന്തൻചെട്ടിവിള ചിദംബരനഗർ സ്വദേശിയായ ജയബാലൻ കന്യാകുമാരി മാർക്കറ്റ് കമ്മറ്റിയിലെ റിട്ടയേർഡ് സെക്രട്ടറിയായിരുന്നു. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻ്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവമാറ്റ നടപടികൾ നടന്നത്. ജയബാലൻ്റെ സംസ്കാരം നാഗർകോവിൽ ചന്തൻചെട്ടിവിളയിലെ വീട്ടിൽ നടന്നു. എസ് സുശീലയാണ് ഭാര്യ. മക്കൾ: ജെ ശിവാനന്ദ്, ജെ പ്രതിഭ.